Monday 20 April 2020

മനോജും സിസിലിയും



ഒരു സാധാരണക്കാരന്റെ ഭാര്യയാകേണ്ടവൾ എങ്ങനെയുള്ളവളായിരിക്കണം ? നിത്യജീവിതം രണ്ടറ്റം മുട്ടിക്കാൻ കഷ്ടപ്പെടുന്നവൻ, ബ്ലേഡ് പലിശ കടങ്ങൾ മാത്രം സമ്പാദ്യമുള്ളയാൾ... ഇങ്ങനെയൊരാൾക്ക് ഭാര്യയെ വേണമെന്ന് ആഗ്രഹിക്കാമോ?  പാടില്ലെന്ന് തലയാട്ടുന്നവരിൽ നിങ്ങളുണ്ടാകാം.  പ്രകൃതിയുടെ ജീവസന്ധാരണ പ്രക്രിയയിൽ പങ്കെടുക്കാൻ അയാൾക്കും വേണ്ടേ അവസരം  എന്ന് ആ ചെറുപ്പക്കാരനെ പിന്തുണയ്ക്കാനുമുണ്ടാകും ചിലർ.
ഇനിയിപ്പോ ആരുമില്ലെങ്കിലും അത് തീരുമാനിച്ച കാര്യമാണ്. മനോജിന് യോജിക്കുന്ന കാര്യഗൗരവ ശേഷിയുള്ള ഒരു പെണ്ണ് വേണം.  അവന് ചേർന്നവളാകണം എന്ന ഒറ്റ അടിസ്ഥാന യോഗ്യത വെച്ചു കൊണ്ട് അന്വേഷണം തുടങ്ങാമെന്ന് തീരുമാനിച്ചു. ചേർന്നവൾ എന്നു മാത്രമുള്ള യോഗ്യതയുടെ കാര്യത്തിൽ മനോജിന്റെ മുഖത്ത്  വേണ്ടത്ര തെളിച്ചം വന്നില്ലെങ്കിലും അതവൻ തെളിച്ച് പറഞ്ഞില്ല. ഒക്കെ പോട്ടെ...കുറഞ്ഞത് ഇത്തിരി നെറമെങ്കിലും... എന്ന് വെറും മോഹം. അടുത്ത കൂട്ടുകാരെന്ന നിലയിൽ ഇവരെല്ലാമാണ് തന്റെ അഭ്യുദയകാംക്ഷികൾ , അവർ ചതിക്കില്ല , എന്ന ശുഭപ്രതീക്ഷ നെഞ്ചിലേറ്റി  മനോജ് ആസന്നമായ ആ തെരെഞ്ഞെടുപ്പ് പരിപാടിയിൽ  പങ്കുകൊള്ളാൻ നിരുപാധികം തയ്യാറായി.

ഇക്കാര്യത്തിനായുള്ള ആദ്യ ദിവസത്തെ ഇരുന്നു ചർച്ചയിൽ ആ നാട്ടിൻപുറത്തുള്ള സകല സ്ത്രീകളേയും ഒറ്റയടിക്ക് തള്ളിക്കളഞ്ഞപ്പോൾ മനോജിന് അല്പം നീരസം തോന്നി. അതിനുള്ള യോഗ്യത ഏത് ചെറുപ്പക്കാരനേയും പോലെ അവനുമുണ്ട്.
അമ്പല പറമ്പിലൂടെ കൈ പിടിച്ചു നടക്കുന്നതായും കടപ്പുറത്ത് ചേർന്നിരുന്ന് കൊച്ചുവർത്തമാനം പറയുന്നതായും ഒരുമിച്ച് സിനിമക്ക് പോകുന്നതായും മുല്ലപ്പൂ വിതറിയ മണിയറക്കട്ടിലിൽ  പരസ്പരം നോക്കാതെ മനസ്സ് പെരുമ്പറ കൊട്ടി , ഇനിയെന്തെന്ന ചോദ്യവുമായി ഇരിക്കുന്നതടക്കം ഇതുവരെ കണ്ടിട്ടുള്ള സകലമാന വർണ്ണശബള സ്വപ്നങ്ങളിലും കൂടെയുണ്ടായിരുന്നത്  ഐശ്വര്യാറായോ സുസ്മിതാ സെന്നോ അല്ല. അത് ഇവിടത്തെ , ഈ നാട്ടിൽ പുറത്തെ , കൊച്ചു നാൾ തൊട്ട് നോട്ടമിട്ട് ,  നോക്കി നോക്കി വളർത്തിയ ഇപ്പോൾ യുവത്വം തുളുമ്പി നില്ക്കുന്ന ചെറുപ്പക്കാരികളിൽ ചിലരായിരുന്നു. അവരെയാണ് പേരു പറഞ്ഞ് നിഷ്കരുണം തള്ളിക്കളഞ്ഞത്. 

എന്റെ വിധി എന്ന് മനോജ്  ആശ്വസിക്കും മുൻപേ പ്രമോദ് പറഞ്ഞു. "അതിപ്പോ പല കുട്ടികളും അവരുടെ രക്ഷിതാക്കളും സമ്മതിക്കുമായിരിക്കും. പക്ഷേ , പിന്നെ നാട്ടുകാരുടെ മുഖത്ത് എങ്ങനെ നോക്കുമെന്നതായിരിക്കും അവരുടെ പ്രശ്നം"
അതിന്  ഞാനെന്താ പെണ്ണുപിടിയനാണോ പിടിച്ചു പറിക്കാരനാണോ എന്നൊന്നും മനോജ് ചോദിക്കാൻ പോയില്ല. എന്റെ വിധി എന്ന് നെറുന്തലയിൽ ആണിയടിച്ച് ഉറപ്പിച്ചു.

കൂട്ടത്തിൽ തീരുമാനങ്ങളെടുക്കാൻ കാര്യ പ്രാപ്തിയുള്ള പ്രമോദ് പറഞ്ഞു:
ഒരു കാര്യം ചെയ്യാം... ഓരോരുത്തരും അവരവരുടെ സൗഹൃദവലയങ്ങളിലുളളവരോട് ചോദിക്കാം. പിന്നെ, സാക്ഷരതാ യജ്ഞം, ജനകീയാസൂത്രണം തുടങ്ങിയ പരിപാടികളിലെ തെരുവുനാടകങ്ങൾക്കും കലാജാഥകൾക്കും വന്നിരുന്നവരെ പറ്റി ഒന്നന്വേഷിക്കാം. നമ്മുടെ ഗോപാലട്ടന്റെ മകൾ ജയന്തിയോട് ചോദിക്കാം അവളുടെ അറിവിലാരെങ്കിലും കാണും .  ഉറപ്പാണ്, നമുക്ക് നല്ലൊരു പെണ്ണിനെ കിട്ടും. പക്ഷേ അധികം നീട്ടിക്കൊണ്ട് പോകരുത്.

പ്രമോദിന് എന്തിന്റെ കേടാണ്?  ഈ പറഞ്ഞവർക്കെല്ലാം എത്ര വയസ്സായിക്കാണുമെന്നാണ് ഇവർ കരുതുന്നത്?  
എന്തും വരട്ടെയെന്ന് കരുതി മനോജ് ഇടയിൽ കയറി പറഞ്ഞു.
"അതേ... ഒര് .... മുപ്പതിൽ താഴെയുള്ളവരെ നോക്കിയാൽ പോരേ.. "
"ആടാ.. നിനക്ക് മധുര പതിനേഴുകാരിയെ നോക്കാം. "  എന്ന് ഷൈൻ.
പ്രമോദിന്റെ നേതൃത്വത്തിൽ പലതും തീരുമാനങ്ങളാക്കി അന്നത്തെ രാത്രി പിരിഞ്ഞു.
കാലത്തു തന്നെ പ്രമോദിന്റെ വിളി.
ടാ.. നെനക്കിന്ന് പണിക്ക് പോണാ..?
പിന്നെ പോവാണ്ട് ?
അല്ലാ.. ഷൈന് ഇന്ന് പണിയില്ല. ഞാനും ഫ്രീയാ.. നീ കൂടെ ഉണ്ടെങ്കിൽ നമുക്ക് പോവാർന്ന് .
എവടെ ?
പലയിടത്തും ചോദിച്ചും പറഞ്ഞും വെച്ചിട്ടുണ്ട്. പോയി പെണ്ണിനെ കണ്ടിട്ടു വരാം. 
അവർ രണ്ടു പേരും ബൈക്കുമായി വന്നു.
"ഈ കള്ളി ഷർട്ട് മത്യാ ?" മനോജ് .
"അല്ലടാ.. വാഴക്കൂമ്പ് കളറ് പ്ലെയിൻ ഷർട്ടായിക്കോട്ടെ. കൈയോടെ കെട്ടിക്കൊണ്ടു വരാം. " ഷൈൻ.
ഇറങ്ങുമ്പോഴേ മനോജ് മനസ്സിൽ പറഞ്ഞു
മൂന്നാളാണ്..
നാലാമത്താളായി നിന്റച്ഛനെ കൊണ്ടോയാ ശര്യാവില്ല.

പ്രമോദ് അങ്ങനെ പറഞ്ഞോ എന്ന്  മനോജിന് വെറുതെ ഒരു സംശയം.
 
രണ്ട് ബൈക്കുകളിലായി അവർ  പുറപ്പെട്ടു.  ഊടുവഴികൾ കയറി കയറി
ചോദിച്ചു ചോദിച്ച് ആദ്യത്തെയാളുടെ വീട്ടിലെത്തി. 
അടച്ചിട്ട വാതിൽ  പാളി തുറന്നത് ഒരു സ്ത്രീയാണ് .  ആരാ എന്ന് ചോദിച്ചപ്പോഴാണ് ഇവർ കാര്യങ്ങൾ അറിഞ്ഞിട്ടില്ലെന്ന് മനസ്സിലായത് . സേവിയർ പറഞ്ഞു കാണില്ല.  വന്നതിന്റെ ഉദ്ദേശം പ്രമോദ്  പറഞ്ഞു.
"നിങ്ങള് നേരത്തേ പറഞ്ഞ് വെയ്ക്കണ്ടേ ..
  അവളിപ്പോ കൊല്ലത്താ."
"നാളെയോ മറ്റന്നാളോ വരുമോ ?"
"നാലു മാസമെടുക്കും "
ആദ്യത്തെ അവസരം നഷ്ടമായതിൽ മനോജിന് മാത്രമല്ല., മൂന്നാൾക്കും കുറഞ്ഞതല്ലാത്ത മനോവിഷമം ഉണ്ടായിരുന്നു.

  കൂട്ടുകാരൻ സജി മാഷിന്റെ സ്കൂളിൽ യുവജനോത്സവത്തിന് ബെസ്റ്റ് ആക്ടർ ആയ നിവിന്റെ ചേച്ചി രജിതയുടെ വീട്ടിലേക്കായിരുന്നു അവർ  രണ്ടാമത് പോയത്.  മാഷുടെ ചോയ്സ് ആണ് . മോശമാവില്ല. അവളെ പറ്റി നല്ല മതിപ്പായിരുന്നു മാഷ്ക്ക്.   പ്രമോദിന് പ്രതീക്ഷയുള്ള കുട്ടിയാണ്.

മെയിൻ റോഡ് കഴിഞ്ഞ് മൂന്നു കിലോമീറ്റർ വരെയേ റോഡുള്ളൂ.. വണ്ടി വെച്ച് ഞങ്ങൾ നടന്നു. രണ്ടു വശങ്ങളും തെങ്ങിൻ തോപ്പും ചെമ്മീൻ കെട്ടുമുള്ള വരമ്പിലൂടെ നടന്ന് രജിതയുടെ വീട്ടിലെത്തി. 
ചായ കുടിച്ചു കൊണ്ടിരിക്കെ ഷൈനാണ് കുട്ടിയെവിടെ എന്നു ചോദിച്ചത്. 
മോളേ... രജിതേ ഇവിടെ വാ.. എന്ന് വിളിച്ച് തീരും മുൻപേ ഇംപോസിഷൻ എഴുതിക്കൊണ്ടിരുന്ന സാമൂഹ്യപാഠം നോട്ട്ബുക്ക് മടക്കി വെച്ച് രജിത അവരുടെ മുൻപിലെത്തി.  ആദ്യത്തെ നോട്ടത്തിലേ മനോജിന് ഇഷ്ടപ്പെട്ടില്ല. ശൈശവ വിവാഹം പ്രോത്സാഹിപ്പിച്ചു വെന്ന കേസിന്റെ പിന്നാലെ നടക്കാൻ നേരമില്ല എന്ന് പ്രമോദിനോട് രഹസ്യം പറഞ്ഞു.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു.

പെങ്ങളുടെ മക്കൾക്ക് കൊടുക്കാൻ വാങ്ങിയ രണ്ട് ചോക്ക്ളേറ്റ്  കുട്ടിക്ക് കൊടുത്ത് ഷൈൻ അമ്മയോട് സംസാരിച്ചു തീരുമ്പോഴക്കും മറ്റു രണ്ടു പേർ നടന്നു കഴിഞ്ഞിരുന്നു.
ഈ സാമൂഹ്യ ശാസ്ത്രം മാഷമ്മാര്ക്ക് സാമാന്യബോധം ഇത്രേം ഉണ്ടാവില്ല എന്നുണ്ടോ മനോജേ..? ബൈക്കിന് പുറകിലിരുന്ന് ഷൈൻ ചോദിച്ചു.
അന്നത്തെ പെണ്ണന്വേഷണം നിർത്തിവെക്കാൻ വേറെ കാരണങ്ങൾ വേണ്ടായിരുന്നു. മൂന്നാളുടേം മനസ്സ് ചത്തു.

പിരിയുമ്പോൾ പ്രമോദ് പറഞ്ഞു. "നാളെ ഞായറാഴ്ചയാണ് . എല്ലാവരുമുണ്ടാവും. " 
"ആളു കൂടീട്ടെന്തിനാ? ആദ്യം കൊള്ളാവുന്ന പെണ്ണിനെ കണ്ട് വെയ്ക്ക്. എന്നിട്ടു പോകാം " ഷൈൻ.
"പ്രമോദേ മ്മക്ക് പോകാം. മറ്റന്നാ വേറെ പണിണ്ട്. "

അങ്ങനെ, ഞായറാഴ്ച കാലത്ത് പ്രമോദും മനോജും ബൈക്കിൽ യാത്രയാവുന്നു. 
ആദ്യ രണ്ടിടത്തെ കാര്യത്തിൽ പ്രതീക്ഷ വേണ്ടെന്ന് നേരത്തേ പ്രമോദ് പറഞ്ഞിരുന്നു. അതിൽ മാറ്റമുണ്ടായില്ല .  ഒരു ഉച്ചനേരത്ത് വെയിലത്ത് വിയർത്ത് കുളിച്ചാണ് കുയിലിക്കര കുമാരൻ ചേട്ടന്റെ വീട്ടിലെത്തുന്നത്.  പെൺകുട്ടിയെ കണ്ട് ബോധിച്ചശേഷം കുമാരൻ ചേട്ടനും പ്രമോദും മാത്രമായി നടത്തിയ അനുബന്ധ ചർച്ച അലസുകയായിരുന്നു. പ്രമോദിന്റെ ഈ മൂന്നാൻ ഇടപാടിൽ മനോജി അതൃപ്തി തോന്നിയെങ്കിലും,  തിരിച്ചു പോകുമ്പോൾ  ചർച്ചയുടെ വിശദാംശങ്ങൾ പറഞ്ഞതു കേട്ട് മനോജ് ബൈക്കിനു പുറകിൽ അന്തിച്ചിരുന്നു. ഇവൾ കുടുംബം കുളം തോണ്ടും , നമുക്ക് വേറെ നോക്കാം. അത് പറഞ്ഞ് പ്രമോദ്  ബൈക്ക് കത്തിച്ചു വിട്ടു. പെട്ടെന്ന് പോയാൽ ഒരു പെണ്ണിനെ കൂടെ കാണാം.  ഒട്ടും താല്പര്യമില്ലാതെ മനോജ് വണ്ടിയിലിരുന്നു. 

മുപ്പത് കിലോമീറ്ററോളം താണ്ടി വൈകീട്ട് ആറ് മണിയ്ക്കാണ്‌ അവർ രണ്ടു വീടുകൾ മാത്രമുള ഒരു തെങ്ങിൻ പറമ്പിലേക്ക് കാലെടുത്തുവെച്ചത്. അങ്ങോട്ട് ഒറ്റയടിപ്പാതയാണ്. ഒരു കൈത്തോടിനോട് ചേർന്നാണ് ഷെഡ് പോലുള്ള ആദ്യത്തെ ഓടുമേഞ്ഞ വീട്.  അകലെ നിന്ന് അവരെ കണ്ടപ്പോഴേ എന്തൊക്കെയോ , ( കുടമ്പുളിയോ വേപ്പിൻ കുരുവോ ആകാം എന്ന് ദൂരേ നിന്ന് മനോജിന് തോന്നി) ഉണക്കി ക്കൊണ്ടിരുന്ന ഒരു വെല്ല്യമ്മച്ചി അവർക്കു നേരെ വന്നു.  അല്പം അകലത്തിൽ നിന്ന അവരുടെ മുഖത്ത്    അമ്പരപ്പും ഭയപ്പാടുമുണ്ടായിരുന്നു. ഇടയ്ക്കിടെ അവർ നാലുപാടും നോക്കുന്നുണ്ടായിരുന്നു. 
എന്താ.. ആരാ...?
ആ സ്ത്രീ അവിടെ  നിന്ന്  വിളിച്ച് ചോദിച്ചു.
നീയിവിടെ നിൽക്ക് എന്ന് മനോജിനോട് പറഞ്ഞ്  പ്രമോദ് അവരുടെ അടുത്തേക്ക് പോയി. അല്പസമയം സംസാരിച്ച് തിരിച്ചു വന്നപ്പോൾ അവരുടെ കൂടെ മനോജും കൂടി.
മൂന്നാമനായി ഒറ്റയടി വഴിയിൽ അടുത്ത വീടിനടുത്തേക്ക് നടക്കുമ്പോഴാണ് മനോജ് അത് ശ്രദ്ധിച്ചത്. നടക്കുമ്പോൾ ആയുന്നതും പ്രമോദിനോട് സംസാരിക്കുമ്പോൾ ആ വീടുകൾക്ക് നേരെ ചൂണ്ടുന്നതുമായ രണ്ട് കൈകളിലൊന്നിൽ വിരലുകളും മറ്റൊന്നിൽ കൈപത്തിയും ഉണ്ടായിരുന്നില്ല.. ഇടയ്ക്കിടെ അവർ കൈകൾ , പിന്നിലേക്ക് ഞൊറിയിട്ട കളിച്ചട്ടയിൽ ഒളിപ്പിക്കുന്നുണ്ടായിരുന്നു.  
ഇടയ്ക്ക് പ്രമോദിന്റെ ചോദ്യം :
" മറിയാമ്മച്ചേടത്തീ.. അപ്പോ ഇവിടെ എക്‌സൈസുകാർ വരില്ലേ.. "
"അവരു വരുമ്പോഴേക്കും വിവരം തരാനാളുണ്ട്.. ഉണക്കാൻ വെച്ച മരുന്നും ഗുണ്ടും പടക്കളുമെല്ലാം ഉള്ളിലേക്ക് വെക്കാനുള്ള സമയം കിട്ടും. അവര് വരുമ്പോ എന്തെങ്കിലും കൊടുത്ത് മടക്കി വിടാം..  നിങ്ങളെ കണ്ട് ഞാൻ പേടിച്ചൂട്ടാ..
വല്യ പാടാ മക്കളേ.. പണിക്ക് ആരേം കിട്ടുന്നില്ല. കഴിഞ്ഞ വർഷം മരുന്ന് കത്തി വിരലും കൈപ്പത്തിം പോയേ പിന്നെ ആ പെങ്കൊച്ചാ ഒരു സഹായത്തിനുള്ളത്.   അവളാണെങ്കി...."
പ്രമോദ് തരിച്ചു നിന്ന് വെല്ല്യമ്മച്ചിയോട് ചോദിച്ചു: "അവൾക്കെന്തു പറ്റി ?"ഒരേ സമയം രണ്ടു കൂട്ടുകാരുടേയും ഉള്ളിൽ ഒരു പടക്കനിർമ്മാണ ശാല കത്തിയെരിഞ്ഞു.
"ഓപ്പറേഷനായിരുന്നേ.. നാലുമാസമേ ആയിട്ടുള്ളൂ...:
" അപ്പോ... ?"
" നിങ്ങൾ നടക്ക് മക്കളേ.. കാപ്പികുടിച്ച് വർത്തമാനം പറയാലോ..."
പ്രമോദ് നടന്നു. പിന്നാലെ വെല്ലമ്മച്ചി , ഒടുവിൽ മനമില്ലാമനസ്സോടെ, ചെറുപ്പം തൊട്ടേ പ്രമോദുമായി കൂട്ടുകൂടാൻ തോന്നിയ സകല സമയങ്ങളേയും ശപിച്ചു കൊണ്ട് മനോജും. 
വെടിമരുന്നിന്റെ മണം നിറഞ്ഞു നിന്ന ഇറയത്തിരുന്ന് അവർ കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോൾ അകത്ത് നിന്ന് സിസിലി വരുന്നത് പ്രമോദ് കണ്ടു. ആ ഒറ്റകാഴ്ചയിൽ  അവൻ ചില തീരുമാനങ്ങളെടുത്തു.  എന്നിട്ട് മനോജിനെ നോക്കി.   ഇതിനൊക്കെ ഇറങ്ങിത്തിരിച്ചതിലുള്ള കുറ്റബോധവും  നിരാശയുമായി ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു അവനപ്പോൾ .
" നോക്കടാ... "
മനോജ് നോക്കിയിരുന്നു പോയി , കണ്ണെടുക്കാതെ.
പിന്നെയെല്ലാം തിരക്കിട്ടായിരുന്നു.
പ്രമോദും വെല്ല്യമ്മച്ചിയുമായുളള ചർച്ചയിൽ സിസിലിയും മനോജും കൂടി. ഒടുവിൽ അവിടെ നിന്നും ഉള്ളിലൊരു പൂത്തിരി കത്തിച്ച് രണ്ടാഴ്ച കഴിഞ്ഞ് നാട്ടുകാരുടെ മുന്നിൽ ഒരു പൂമഴ പെയ്യിക്കാനുള്ള അടക്കിപ്പിടിച്ച ആവേശവുമായി രണ്ടാളും ബൈക്ക് തിരിച്ച് പറപ്പിച്ചു.

എല്ലാം പറഞ്ഞ പടി നടന്നു.

പെണ്ണുകാണൽ കഴിഞ്ഞ് മനോജിന്റേയും സിസിലിയുടേയും കെട്ടൊന്നും നാട്ടുകാരെ കാണിച്ചില്ല. പക്ഷേ .. സ്ക്രൂജ് എന്ന കൊളളപ്പലിശക്കാരന്റെ സ്ഥാപനത്തിലെ കണക്കെഴുത്തുകാരനും സ്ക്രൂജിന്റെ പീഢനങ്ങൾ കൊണ്ട് പൊറുതിമുട്ടിയവനുമായ   ബോബ് ക്രാഷിറ്റ്  Bob cratchit എന്ന മനോജും  മിസ്സിസ് ക്രാഷിറ്റ് എന്ന സിസിലിയും  ജീവിക്കുന്നത് മുന്നിൽ കണ്ട്  നാട്ടുകാരായ  നൂറുകണക്കിനാളുകൾ  സങ്കടം കൊണ്ടും സന്തോഷം കൊണ്ടും കണ്ണ് നിറച്ച് നിർത്താതെ കൈയടിച്ച് ഇരുന്നു പോയ ഒരു രാത്രി ഉണ്ടായിരുന്നു.   

ചാൾസ് ഡിക്കൻസിന്റെ ക്രിസ്മസ് കരോൾ എന്ന നാടകം അവതരിപ്പിച്ച്,  പ്രമോദിന്റെ  സംവിധാനത്തിൽ  മനോജും സിസിലിയും സജി മാഷും മറ്റു കലാകാരന്മാരും ചേർന്ന് നാട്ടുകാരുടെ മനസ്സിൽ എന്നെന്നും നിറഞ്ഞു നിൽക്കുന്ന ഒരു രാത്രി സമ്മാനിക്കുകയായിരുന്നു.


Monday 10 February 2020


           സ്വച്ഛമാനസം


അരമതിലിനു മുകളിലൂടെയും അഴികളില്ലാത്ത ജനൽപ്പഴുതുകളിലൂടെയും ഏന്തി അമ്മമാരുടെ പാതിമുക്കാലും ഹാളിനകത്താണ്. അകത്തുനിന്ന് ഒരു നോട്ടം കിട്ടിയാൽ കൈകൾകൊണ്ടും കൺകൾകൊണ്ടും കാര്യങ്ങൾ പറയാൻ വെമ്പുന്നുണ്ടവർ. എന്തു വിഷയമാണാവോ അവരെന്തുചെയ്യുമോ എന്തോ എന്നെല്ലാം ആധികയറി വിയർക്കുന്നുണ്ട്.  സ്കൂൾ ചുമരിനുവെളിയിൽ കാൽ പെരുവിരലിൽ നിന്ന് അവർ പരവശരായി.. ഉപജില്ലാതല സ്കൂൾ കലോൽസവത്തിന്റെ പെയ്ന്റിങ് മൽസരം നടക്കുന്ന ആ ഹാളിനു ചുറ്റുമൊന്ന് നടന്ന് ഒരു ജനലോരത്ത്  പെരുവിരൽ വെയ്ക്കാനൊരിടം സുനന്ദയും കണ്ടുപിടിച്ചു. കാര്യം കഷ്ടമാണ്. വളരെ ദൂരത്താണ് കുട്ടികൾ.  എവിടെനിന്നാലും  അവരെ കാണാമെന്നെല്ലാതെ മറ്റൊന്നിനുമാകില്ലെന്നത് സുനന്ദയെപ്പോലെ എല്ലാ അമ്മമാരും  അല്പം മനോവേദനയോടെത്തന്നെ അവളവളെ ബോധ്യപ്പെടുത്തി. വിഷയവും സമയക്രമങ്ങളുമെല്ലാം വിശദീകരിച്ചു കഴിഞ്ഞെന്നു തോന്നുന്നു. കുട്ടികളെല്ലാം കുനിഞ്ഞിരിപ്പായി.

മാഷേ

ഇങ്ങോട്ടൊന്നു നോക്കിയില്ലേ എന്നു തോന്നിയ അതേ നിമിഷത്തിൽ  അരമതിലിൽ കമിഴ്ന്ന ഒരമ്മ  വിവരണങ്ങൾ നൽകിയ മാഷെ കൈ കാണിച്ചു വിളിച്ചു.  കൂടുതൽ അടുത്തു വരാതെ തികഞ്ഞ നീരസത്തോടെ മാഷ് എന്തേ എന്ന് നെറ്റി ചുളിച്ച് തലയുയർത്തി. 

മോൾക്ക് വെള്ളം കിട്ടിയോന്നറിയാനാ.. ഒന്നു വിളിക്ക്യോ..

എല്ലാസഹായത്തിനും വൊളണ്ടിയർമാരായ കുട്ടികളുണ്ട് എന്ന് പറഞ്ഞ് മാഷ് പിന്നെ, ചുറ്റുവട്ടത്തേയ്ക്ക് നോക്കില്ലെന്നുറപ്പിച്ച് കുട്ടികളെ ശ്രദ്ധിച്ചു.

ഈ പ്രായമായ മാഷന്മാരുടെ ഒരു കാര്യം. വല്ല്യ ശുദ്ധന്മാരാന്നാ വിചാരം. ചെറുപ്പാക്കാർ ആരെങ്കിലുമുണ്ടായിരുന്നെങ്കിൽ ഒരു ക്ലൂ എങ്കിലും  കൊടുക്കാനായേനേ എന്ന് അവരുടേതു മാത്രമല്ലാത്ത ഒരു നിരാശ ഹാളിനു വലയം നിന്നു.  ഇനിയിപ്പോൾ അതും നടക്കില്ല.  ജനലിലെ അള്ളിപ്പിടി വിട്ട് പലരും പുറത്തേയ്ക്ക് മാറി.

കലോൽസവത്തിന്റെ ഉദ്ഘാടന വേദിയുടെ പണി കഴിഞ്ഞിട്ടുണ്ട്. ഭംഗിയായി നിരത്തിയിട്ട കസേരകളിലൊന്നിൽ സുനന്ദ ഇരുന്നു. പിന്നാലെ പല അമ്മമാരും ജനലും അരമതിലും വിട്ട് കസേരയിലെത്തി.
ഇത്തവണ കുട്ട്യോള് കുറവാണല്ലാ  ഒരു തടിച്ചിയമ്മ അങ്ങനെയാണ് സംസാരം തുടങ്ങിയത്. തന്റെ കൈയിലെ തടിച്ച ബാഗും രണ്ടു ചെറുബാഗുകളും കസേരകളിൽ നിരത്തി. അടുത്തുള്ളവരാരും മിണ്ടാത്തത് കാര്യമാക്കാതെ അവർ തുടർന്നു. പുതിയ നിയമങ്ങൾ വന്നപ്പോൾ അപ്പീലുകൾ കുറഞ്ഞു. കുറച്ചു കുട്ടികളായതു കൊണ്ട്  ജില്ല കടക്കുമെന്നുറപ്പായി.

 അത് കൊള്ളാല്ലാ.. ഞങ്ങളൊക്കെ പിന്നെ.

അമ്മമാർ പലരും  ഇപ്പോൾ വേണ്ടാ എന്ന് തടഞ്ഞു വെച്ച വാക്കുകൾ ഒന്നു തന്നെയായിരുന്നു. എങ്കിലും സാധ്യതകൾകൂടുതലാണല്ലോ എന്ന് അവർ ഓരോരുത്തരും പരസ്പരമറിയിക്കാതെ സമാധാനിച്ചു.

 മോളെങ്ങനെ രണ്ടുമണിക്കൂർ ഇരുന്നു വരയ്ക്കും എന്ന് സുനന്ദയ്ക്ക് ആധിയുണ്ടായിരുന്നു. ആശുപത്രിയിൽ ആറുമാസത്തോളം കിടന്നപ്പോൾ സിസ്റ്റർമാരാണ് അവൾക്ക് പെയിന്റ് വാങ്ങിക്കൊടുത്ത് വരയ്ക്കാൻ നിർബ്ബന്ധിച്ചത്. പിന്നെ ഇഷ്ടപ്പെട്ട് വരയ്ക്കാൻ തുടങ്ങി. ഇപ്പോൾ അവൾ മിടുക്കിയാണെന്നാണ് പഠിപ്പിക്കുന്ന മാഷ് പറഞ്ഞത്.  

 അടുത്തകസേരയിലേയ്ക്ക് കാൽ നീട്ടി വെച്ച് നേരങ്ങ്ട് പോണില്ലല്ലാന്ന് തടിച്ചിയമ്മ അക്ഷമ പറഞ്ഞു. ബാഗിൽ നിന്ന് ഒരു നേന്ത്രപ്പഴമെടുത്ത് തിന്നു. വെള്ളം കുടിച്ച് പുറകോട്ട് ചാരി  ദീർഘ ശ്വാസമെടുത്തു. യൂണിഫോമിട്ട് തൊപ്പി വെച്ച രണ്ടുകുട്ടികൾ കസേരകൾ ഒരുക്കിക്കൊണ്ട് അമ്മമാർക്കിടയിലേയ്ക്ക് വന്നു. കൊച്ചു മിടുക്കി താഴെ നിന്ന് പഴത്തൊലിയെടുത്ത് നിക്ഷേപത്തൊട്ടിയിലിട്ടു.. കൂടെയുള്ള ഒരുവൻ ചെറിയ നോട്ടീസ് അമ്മമാർക്കെല്ലാം വിതരണം ചെയ്തു. സ്വച്ഛ ഭാരതം - അവനവനോടുള്ള  പത്തു ചോദ്യങ്ങൾ എന്നായിരുന്നു അതിന്റെ തലക്കെട്ട്. സുനന്ദ അത് വായിക്കുന്നതിനൊപ്പം ആ രണ്ടു കുട്ടികളെ ശ്രദ്ധിച്ചു. നല്ല മക്കൾ.. മോളുടെ അതേ പ്രായം.. സ്കൂൾ മുറ്റത്ത് അലസമായിട്ട കടലാസും കവറുകളും പെറുക്കി അവർ പൊയ്ക്കൊണ്ടിരുന്നു.

വന്ന് വന്ന് ഇതൊരു ശല്ല്യമായി. ഒരു സ്വച്ഛ ഭാരതം. കൊണ്ടു കളയാനൊരു സ്ഥലോമില്ലാണ്ടായി. എല്ലാടത്തും കേമറേം വെച്ചു. ഇനീപ്പോ വീട്ടീന്ന് സർക്കാര് വന്ന് കോണ്ടോവട്ടെ വേസ്റ്റൊക്കെ. 
പച്ച ചുരിദാറിട്ട അല്പം പ്രായമുള്ള  അമ്മയാണ് അത് പറഞ്ഞത്. പക്ഷേ കേട്ടവരിൽ പലർക്കും അതത്ര രസിച്ചില്ല. അല്പനേരം അതൊരു പിറുപിറു ചർച്ചയായി. 
അതിപ്പോ നമ്മടെ മാലിന്യങ്ങളൊക്കെ മറ്റൊള്ളോരെക്കൊണ്ടെടുപ്പിക്കുന്നത് പ്രതാപമായി കണ്ടിരുന്ന ആൾക്കാരുടെ കാലമൊക്കെ പോയി ചേച്ചി. അവരൊക്കെ ഇനി പൊതുശത്രൂന്റെ കൂട്ടത്തിലാ വരിക. നിറപ്പകിട്ടില്ലാത്ത നൈലോൺ സാരിയുടുത്ത അമ്മയുടെ പ്രതികരണത്തിൽ പച്ചചുരിദാറമ്മയുടെ മുഖം കുനിഞ്ഞു. കൂട്ടത്തിൽ ചിലർ കസേരകൾ നിരത്തിയതിന്റെ ഭംഗിയിലേയ്ക്കും സ്റ്റേജ് ഡക്കറേഷനിലെ കുറവുകളിലേയ്ക്കും പെട്ടെന്നൊരു കൂടുമാറ്റം നടത്തി.
ഹാളിലേക്ക് കാഴ്ചകിട്ടും വിധം സുനന്ദ കസേര അല്പം ചെരിച്ചിട്ട് മോൾ വരുന്നുണ്ടോ എന്ന് ഇടയ്ക്കിടെ നോക്കിക്കൊണ്ടിരുന്നു. അഞ്ചു ദിവസം ഇടവിട്ടാണെങ്കിലും, പിടിപ്പത് പണിയുണ്ടെങ്കിലും കുടുംബശ്രീയുടെ ഹരിതസേനയിലെ  പണിതന്നെയാണ് നല്ലത്. അന്നന്ന് കൂലി കിട്ടും. തൊഴിലുറപ്പിന്റെ കൂലിയ്ക്ക് ഇപ്പോൾ ഒരു ഉറപ്പുമില്ലാതായി. നാളെ കൂടെ കഴിഞ്ഞാൽ തന്റെ ബാച്ചു തുടങ്ങുമെന്നതാണ് സുനന്ദയുടെ ആശ്വാസം.. ആറു മണിക്ക് ജോലി തുടങ്ങും. നൂറിനടുത്ത് വീടുകൾ കയറിയിറങ്ങണം. ചിലർ തരം തിരിച്ച് വെച്ചിട്ടുണ്ടാകും, ഇല്ലെങ്കിൽ രണ്ടായി തരം തിരിച്ച് വണ്ടിയിൽ കയറ്റണം. പിന്നെയത് ഗ്രൗണ്ടിൽ കൊണ്ടുപോയി മാലിന്യമലയിലേയ്ക്ക് തട്ടണം. രണ്ടുമാലിന്യക്കൂമ്പാരമുണ്ടെങ്കിലും ഫലത്തിൽ ഒന്നു തന്നെ.  ഷൂവും ഗ്ലൗസുമുണ്ടെങ്കിലും മനം മടുപ്പിക്കുന്ന മണവും അറപ്പുണ്ടാക്കുന്ന കാഴ്ചകളും ഏത് വെള്ളത്തിൽ കുളിച്ചാലും എത്ര വാസന സോപ്പിട്ടാലും മനസ്സീന്ന് പോകില്ല. എന്നാലും കൃത്യം കൂലി ഒന്നു കൊണ്ട് മാത്രം അവരത് ഇഷ്ടപ്പെട്ടിരുന്നു.

കുട്ടികൾ ഇറങ്ങിത്തുടങ്ങി. ദാ മോള്.. സുനന്ദ ഒന്ന് ഓടി അവളുടെ അടുത്തെത്തി. കവറുകൾ വാങ്ങി, അവളെയെടുത്ത് ഒക്കത്തിരുത്തി. മറ്റുള്ളവർ നോക്കുന്നുണ്ട്. അവരാരും തങ്ങളുടെ മക്കളെ എടുക്കുന്നില്ലല്ലോ.  പലരും വണ്ടികളിൽ കടന്നു പോകുമ്പോൾ അവർ അല്പം വേഗം നടന്നു. കൈകാലുകളിൽ ശൽക്കങ്ങൾ പോലെ അടർന്നു നിൽക്കുന്ന വരണ്ട തൊലി സാരിയിൽ തടഞ്ഞ് വേദനിക്കാതിരിക്കാൻ കാലുകൾ നീട്ടിപ്പിടിക്കാനും കൈകൾ അമ്മയുടെ കഴുത്തിൽ കൂടുതൽ മുറുകാതിരിക്കാനും മോൾ വളരെ ശ്രദ്ധിച്ചു.
മോള്ക്ക് വരച്ചത് ഇഷ്ടായാ..
ഊം
എന്താർന്നു വിഷയം?
വൃത്തിയുള്ള വീടും ചുറ്റുപാടും ഞാനിമ്മടെ വീടും വേസ്റ്റ് ബോക്സും കമ്പോസ്റ്റ് തൊട്ടീം പച്ചക്കറിത്തോട്ടോം വരച്ചു. കെണറുവരച്ചില്ലമ്മേ.. അതിന് സമയണ്ടാവില്ല. അമ്മേടെ തക്കാളീം വഴുതനേം പടവലോം കായ്ച്ച് കെടക്ക്ണ് ണ്ട്.  ഒറ്റശ്വാസത്തിൽ അത് പറഞ്ഞ് സുനന്ദയുടെ കാതിൽ അവൾ ഒരു ഉമ്മ വെച്ചു.
അവർ ബസ്സിറങ്ങി  കുപ്പികളിൽ കവലയിലെ പൈപ്പീന്ന് വെള്ളം പിടിക്കുമ്പോൾ കൗൺസിലർ ജോർജ്കുട്ടി വന്നു.
ഇങ്ങനെ മഴപിടിച്ചാ വലിയ ചതിയാവൂലോ ലേ സുനന്ദേച്ചീ.
പെയ്താലും ഇല്ലെങ്കിലും ചതിക്ക്ണത് മഴയല്ലല്ല സാറേ..
ജോർജ്കുട്ടി സ്കൂട്ടറിൽ പറന്നു പോയി. സുനന്ദയും മകളും വെള്ളക്കുപ്പികൾ നിറച്ച ബാഗുമായി പൊക്കത്തിലുള്ള മതിലിനോട് ചേർന്ന് മൂന്നടിവഴിയിലൂടെ കുന്നിറങ്ങി.

  സ്കൂളീന്ന് മാഷാണ് രാവിലെ സുനന്ദയെ വിളിച്ചു പറഞ്ഞത് . ഫസ്റ്റാന്ന് പറഞ്ഞപ്പോൾ മോള് വലിയ ഗൗരവക്കാരിയായി.
 അമ്മേടെ കമ്പോസ്റ്റ് തൊട്ടീം പച്ചക്കറിത്തോട്ടോം കണ്ടാ ആരാ സമ്മാനം തരാണ്ടിരിയ്ക്ക്യാ..

സമ്മാനദാന സമയത്ത് മകൾ കൂപ്പുകൈകൊണ്ട് വിശിഷ്ടവ്യക്തിയുടെ ഹസ്തദാനം ഒഴിവാക്കിയപ്പോൾ സുനന്ദയുടെ മനസ്സൊന്നിടറി.   ബസ്സിറങ്ങി നടക്കുമ്പോൾ തോളിലിരുന്ന് അവൾ സമ്മാനക്കപ്പ് ഉയർത്തിപ്പിടിച്ചു. കവലയൊലെ പൈപ്പിൽ വെള്ളമെടുക്കാൻകുനിഞ്ഞപ്പോൾ ചായക്കടേന്ന് ഗോപാലേട്ടൻ വിളിച്ച് പറഞ്ഞു.
മോളെ ഇന്ന് വെള്ളം വന്നിട്ടില്ല. ഇനി രണ്ടീസം ഇണ്ടാവില്ല്യാത്രേ..
എന്നാ രണ്ട് പൊറോട്ടയും കടലക്കറീം താ ഗോപാലേട്ടാ.. സുനന്ദ കടയിൽ ക്കയറി.
സമ്മാനം വാങ്ങിയതിന് മോൾക്ക് പൊറോട്ടേം കടലക്കറീം മാത്രേള്ളോ..?
സുനന്ദ മറുപടി പറഞ്ഞില്ല. നാട്ടുകാർക്കെല്ലാം അറിയാം. പൈപ്പിൽ വെള്ളമില്ലെങ്കിൽ കുന്നിറക്കിലെ ഒരു വീട്ടിലും അടുപ്പു പുകയില്ലാന്ന്. എന്നിട്ടുമൊരു ചോദ്യം

ഒക്കത്ത് മോളും തോളിൽ കുപ്പികളുടെ ബാഗും കൈയിൽ ഭക്ഷണപ്പൊതിയുമായി കുന്നിറങ്ങുമ്പോൾ സുനന്ദയ്ക്ക് തന്റെതന്നെ ഭാരം കൂടുന്നതായും കാലുകൾ പൂഴിയിൽ താഴുന്നതായും തോന്നി. ഒരു അശ്വാസത്തിന് നടത്തം പതുക്കെയാക്കി.

ചെറുപ്പം മുതലേ എത്ര ഓടിക്കളിച്ച കുന്നും ഇറക്കുകളുമാണ്. ഈ കുന്നത്ത് കൂട്ടുകാരൊത്ത് കളിച്ച് മതിയായ ഏതെങ്കിലും ദിവസമുണ്ടായിരുന്നോ.. എല്ലാം കഴിയുമ്പോൾ അതിരില്ലാതെ കിടന്ന കുന്നിറങ്ങി മൾസരിച്ചോടിയിരുന്നതിതെന്തിനായിരുന്നു.  മധുരം തോന്നുന്ന തണുത്ത വെള്ളം കിണറ്റിൽ നിന്നും കോരിക്കുടിക്കാൻ.   അതിൽക്കുളിച്ച് കുളിരണിയാൻ..

ഇടയ്ക്ക്  സുനന്ദ കുന്നിനെ വരിഞ്ഞു കെട്ടിയ രണ്ടാൾപൊക്കം ഉയരമുള്ള മതിലിൽ ചാരി നിന്നു, പിന്നെ നടന്നു. പതിവുപോലെ കാക്കകൾ തലയ്ക്കു മീതെ തൊട്ടു തൊട്ടില്ലാന്ന് കരഞ്ഞു പറന്നു. തെങ്ങോലകളിലിരുന്നും പറന്നും വായടയ്ക്കാത്ത വഴക്കാളികളായി. താഴെ വഴിനീളെ പെരുച്ഛാഴി ചത്തതും കോഴിക്കുടലും പരന്നു കിടന്നു. പേടിയില്ലാത്ത കാക്കകൾ അവർ അടുത്തെത്തും വരെ അത് കൊത്തിവലിച്ചു.

മതിൽ മൂലതിരിഞ്ഞ് ഇടത്തോട്ട് നീണ്ടപ്പോൾ  വീടെത്തി. അവർ മോളെ ഇറയത്തിരുത്തി. കിണറ്റിൻ കരയിലേയ്ക്കോടി.    തൊട്ടി പലതവണ മുക്കി വലിച്ച് വെള്ളമെടുത്തു. ഒന്നേ നോക്കിയുള്ളൂ.. ആ കറുത്ത വെള്ളത്തിൽ അവരുടെ ഛായ പോലും കണ്ടില്ല. പിടിവിട്ട് കയറോടെ  തൊട്ടി താഴേയ്ക്ക് വീണു. കാൽ വഴുതി കിണറ്റിൻ കരയിൽ വീണ  സുനന്ദ കാൽ മുട്ടുകളിലിരുന്ന് മുകളിലേയ്ക്ക് നോക്കി. മതിൽക്കെട്ടിനകtthe കുന്നു വളർന്നുണ്ടായ മാലിന്യമലയാൽ മറഞ്ഞ് അവർക്ക് ആകാശം കാണാതായി. കാക്കകളും പരുന്തുകളും കഴുകുകളും ഒച്ചവെച്ച് വട്ടമിട്ട് പറന്ന് ബാക്കി ആകാശവും ഇല്ലാതാക്കി.

എങ്കിലും ഏതൊ ഒരു പക്ഷിയുടെ ചിറകിനിടയിലൂടെ കടന്നു വന്ന ഒരു തുണ്ടുവെളിച്ചം  ഇറയത്തെ സമ്മാനക്കപ്പിൽ തട്ടി ചിതറുന്നുണ്ടായിരുന്നു. മോളാകട്ടെ അപ്പോൾ ഭക്ഷണാവശിഷ്ടങ്ങൾ കമ്പോസ്റ്റിലിട്ട് അമ്മയുടെ പച്ചക്കറിത്തോട്ടത്തിൽ കായ്ച്ചുനിന്ന പടവലങ്ങളിൽ കവിളുരുമ്മി നടക്കുകയായിരുന്നു.







Monday 3 February 2020

രാജാവിന്റെ റേഡിയോ



ലോകയുദ്ധങ്ങൾ, വിപ്ലവങ്ങൾ, സമാധാനക്കരാറുകൾ, ചരിത്ര പുരുഷന്മാർ....

മോണിറ്ററിൽ നിന്ന് സ്കാൻ ചെയ്ത്  മെമ്മറിയിലേയ്ക്ക്  സേവ് ചെയ്തു കൊണ്ടിരുന്ന കുട്ടിയുടെ പാഠഭാഗങ്ങളിലേയ്ക്ക് വെറുതെ എത്തി നോക്കിയതായിരുന്നു . ചരിത്രം ചങ്കിടിപ്പു തന്നെ എന്ന് അനുഭവപ്പെട്ടുകൊണ്ടിരുന്നതിനാൽ കൂടുതൽ ശ്രദ്ധിച്ചു.   ക്ഷേമരാജ്യം എന്ന തലക്കെട്ടിനു ശേഷം വായിക്കുമ്പോൾ  സമോവറിനു താഴെ കനൽക്കട്ടയിലെ ചാരം തട്ടിക്കളയുന്ന ഒരു കിടുകിടുപ്പ് തലയ്ക്കകത്തുണ്ടായി. കൈ വെള്ള കൊണ്ട് തല അടച്ചുപിടിച്ചു.

വിവരണം ഇങ്ങനെ..

ഒരു ദിക്കു മാത്രം കരകൊണ്ട ആ രാജ്യത്തെ ജനത പക്ഷേ  ദ്വീപുവാസത്തിലായിരുന്നു. മുക്കാലും കടലെടുക്കപ്പെട്ട അവർക്ക് ബാക്കിയെല്ലാം രാജാവിന് സമർപ്പിക്കപ്പെടേണ്ടതായിരുന്നു.

ജനതയുടെ ക്ഷേമൈശ്വര്യങ്ങളിൽ അതീവ ശ്രദ്ധയുള്ള രാജാവ് , പേര്, വയസ്സ്, ജനന തീയ്യതി എന്നിവ സ്വന്തമെന്ന് ഉറപ്പുകൊടുക്കുമ്പോൾ പൗരൻ തിരിച്ചു കൊടുക്കേണ്ടത് അകമഴിഞ്ഞ രാജഭക്തി മാത്രമായിരുന്നു.

ഒരാളുടേയും ചിന്താമണ്ഠലത്തെ പ്രവർത്തിച്ച് പാഴാക്കാതിരിക്കാൻ ഭരണകൂടം സദാ ജാഗരൂകമായിരുന്നു. ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി പാഴായ ചിന്താ കേന്ദ്രങ്ങൾ എടുത്തു മാറ്റി അവിടെ ശൂന്യതയുണ്ടാക്കി.

നാട്ടിൽ വൃത്തിയും വെടിപ്പും എല്ലായ്പ്പോഴും ഉറപ്പു വരുത്തി.  ഉതിർ മണ്ണിൽ വീണ് മുളച്ച് വളർന്ന് കാടായി നാടില്ലാതാവുമെന്നതിനാൽ അറിയാതെ വാക്കിന്റെ ഒരു വിത്ത് പോലും താഴെ വീഴാതിരിക്കാൻ ജനതയെ മുറയ്ക്ക് ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. നാടിനു വേണ്ടി വാക്കിന്റെ പ്രഭവങ്ങളെ തുരന്ന് ഒഴുക്ക് മാറ്റി അഴുക്കുചാലിലെത്തിച്ചു.

രാജാവിനേക്കാൾ വലിയ ഹൃദയവിശാലതയുള്ളവരുടെ ഹൃദയം  മലർക്കെ തുറന്ന് പ്രകൃതിയിലെ ജൈവ വിഘടനത്തിന് ആക്കം കൂട്ടി.

രാജാവ് റേഡിയോവിൽ പറഞ്ഞു. കൂടെയുള്ളവർ ഏറ്റുപറഞ്ഞു. കേൾവിക്കാരുമുണ്ടായി.

ചരിത്രം തെളിവുകളാണ്.
ഒരോർമ്മയിൽ ഞാൻ തലയിൽ നിന്നെടുത്ത കൈ കൊണ്ട് തൊണ്ടയിൽ തടവി. കുരവള്ളിയുടെ ചൂടിൽ വരിവരിയായി അടയിരുന്ന വാക്കുകൾ ഒഴിഞ്ഞു പോയ വഴി..... !

ഈ സമയം പാഠങ്ങൾ പകർത്തിയ ശേഷം , കുട്ടി,  തന്റെ പ്രൊഫൈൽ എടുത്ത് ജീവിതാഭിലാഷം എന്നയിടത്ത്  റേഡിയോവിലേയ്ക്ക് തിരിച്ച് സന്ദേശമത്തിക്കൽ എന്ന് തിരുത്തി എഴുതി .

ഇതെന്റെ രാജ്യമെന്ന് ഹൃദയശൂന്യതയിലേയ്ക്ക് കൈവെയ്ക്കാതെ ഞാനവന് ഒരു സല്യൂട്ട് വെച്ചു.

Thursday 16 January 2020

സങ്കട തീവണ്ടി

സങ്കട തീവണ്ടി
കഥ : സമാന്തരൻ


 മലവെള്ളപ്പാച്ചിൽ പോലെ, കാടും മലയും വന്യമായി വകഞ്ഞ്, ആർത്തലച്ച് വരികയാണ് , ഒന്നല്ല.. ഒരായിരം..... പൊടിപടലങ്ങളുയർത്ത് , ശബ്ദം കൊണ്ട് അന്തരീക്ഷം പ്രകമ്പനം കൊള്ളിച്ച് .... ഉരുൾപൊട്ടിയാലെന്ന പോലെ എന്നിലേക്കത് ഒഴുകാൻ തുടങ്ങുകയാണ്.
എന്റെ വേഗത്തേക്കാൾ പതിന്മടങ്ങുണ്ട് ആ കാട്ടാനക്കൂട്ടത്തിന്റേത്. എന്നിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നു... . പാളം തിങ്ങി, തുമ്പിയുയർത്തി, പ്രതികാരം ചിന്നം വിളിച്ചറിയിച്ച് പാഞ്ഞടുക്കുകയാണ്. ആയിരം ഇരട്ടക്കൊമ്പുകളിൽ ഇനി എന്റെ വേഗത നിലയ്ക്കും.


ഒരു നിമിഷം... ബ്രേക്ക് ലിവർ എമർജൻസിയിലേക്ക് തള്ളി. വണ്ടി നിന്നേ മതിയാകൂ എന്ന എന്റെ തീരുമാനത്തിന്റെ ഊർജ്ജം മുഴുവൻ തള്ളിയ ലിവറിൽ പകർന്ന് അതിൽ കമിഴ്ന്നു വീണു......


രണ്ട്...... മൂന്ന് നിമിഷങ്ങൾ.. നിന്ന വണ്ടിയിൽ നിന്ന് പുറത്തേക്ക് നോക്കാൻ അപ്പോഴായില്ല. പിന്നെ ഭയം തിങ്ങിയ മനസോടെ പതിയെ തലയുയർത്തി നോക്കി. ഇല്ല ... ഒന്നുമില്ല കാണാൻ .
കനത്ത ഇരുട്ടും നിശ്ശബ്ദതയും.
പിന്നെയും ചില നിമിഷങ്ങൾ .........
അതെ ഇരുട്ട് ........ ഇരുട്ട് മാത്രം. . . . ബെഡ്ഡിലിരുന്നു കൊണ്ടു തന്നെ കൈയെത്തിച്ച് ലൈറ്റിട്ടു.
വെളിച്ചം വീണിട്ടും ആർത്തലച്ചുള്ള ഉരുൾപൊട്ടിയൊഴുക്കു പോലെ വന്ന കാട്ടനക്കൂട്ടം ചുറ്റിലെവിടെയോ ഉണ്ടെന്നു തോന്നി. മടിയിൽ നിന്നും ആശമോളുടെ കാലെടുത്ത് ഉണർത്താതെ താഴെ വെച്ചു. ഇടതു വശത്ത് സുനന്ദ ചെരിഞ്ഞ് കിടന്ന് ഉറങ്ങുകയാണ്. രണ്ടു മണി കഴിഞ്ഞിരിക്കുന്നു.
ഇനി ഉറങ്ങാനാവില്ല. കട്ടിലിനറ്റത്തേക്ക് നിരങ്ങി നീങ്ങി ചുമരിൽ ചാരിയിരുന്നു. .
ഭക്ഷണം കഴിഞ്ഞ് മോളോടൊത്ത് സുനന്ദയുമായി വർത്തമാനം പറഞ്ഞു കൊണ്ടു കിടക്കവേ അവളുറങ്ങിപ്പോയിരുന്നു. ക്ഷീണവും മരുന്നിന്റെ കടുപ്പവും അവളെ കീഴ്പ്പെടുത്തി.
മൊബൈൽ ഫോണിൽ ട്രെയിൻ ഓടുന്നത് കണ്ടും പാട്ടു കേട്ടും വൈകിയാണ് മോളുറങ്ങിയത്. എനിക്കാണെങ്കിൽ ഉറങ്ങണമെന്നുണ്ടായിരുന്നില്ല. കുറ്റബോധമായിരുന്നു മനസ്സു നിറയെ. ഒറ്റക്കാവുമ്പോൾ തേരട്ടകളെ പോലെ അവ അരിച്ചിറങ്ങും. രാത്രിയാമങ്ങളിൽ യുദ്ധഭൂമിയാണ് മനസ്സ്. ഒരു വിജയം സാധ്യമല്ലാത്തിടത്ത് , ഒന്നുറങ്ങാനായി ഞാൻ പുലരും വരെ കഷ്ടപ്പെടും 
പാടുന്ന ഫോൺ മാറിലിട്ട് ആശമോളുറങ്ങി. ഞാൻ പിന്നെയെപ്പോൾ ഉറങ്ങിയെന്നറിയില്ല.
എന്നാൽ ഉണർന്നതിങ്ങനെയാണ്. . . . ഒരു രാത്രിയെ അനുഭവിച്ച് തീർക്കുന്നതിങ്ങനെയാണ് എന്നത് , തുടർന്നുള്ള ദിവസങ്ങളെ കുറിച്ചും ജോലി സംബന്ധമായ ഉത്തരവാദിത്വങ്ങളെ കുറിച്ചുമുള്ള ചിന്തകൾ , കൂടുതൽ അസ്വസ്ഥമാകാൻ കാരണമായി


രാത്രി ഡ്യൂട്ടിയുള്ളതിനാൽ ഉച്ചയുറക്കത്തിനായി തയ്യാറെടുക്കുമ്പോഴാണ് സുനന്ദ അടിവയറിൽ കൈ വെച്ച് കട്ടിലിൽ വന്നിരുന്ന് പറഞ്ഞത്..
“കഴിഞ്ഞ തവണ കോമ്പ്ലിക്കേറ്റഡായിരുന്നില്ലേന്നും , ഇത്തവണ വളരെ ശ്രദ്ധിക്കണംന്നും ഡോക്ടർ പറഞ്ഞത് ഗോപ്യേട്ടൻ മറന്നോ.. . നിനക്ക് കുഴപ്പമൊന്നുമില്ലല്ലോന്ന് ഇടക്ക് ചോദിച്ചാൽ എല്ലാം കഴിഞ്ഞൂന്നാ. . . .”
പരിഭവത്തിന്റെ മുനയുമായി അവൾ വരുമ്പോഴേ അറിയാം , എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന്.
“ ഇതിപ്പൊ എട്ടാം മാസം തുടക്കായില്ലേ. . .എന്നിട്ടും മോനിപ്പോ കളി ബഹളങ്ങൾ കുറച്ചൂന്നാ ഗോപ്യേട്ടാ തോന്നണത്. . .ന്നാലും അവൻ ചവിട്ടി ചവിട്ടി ദേ. . ഇവിടെ വല്ലാത്ത വേദനേം ണ്ട്.. . “
അപ്പോൾ അതാണ് കാര്യം.
“ഇത്രയൊക്കെ ഉണ്ടായിട്ടും ഇപ്പോഴാണോ പറയുന്നത് ? രാവിലെ ഞാൻ എത്തിയതല്ലേ. . .
അതു പോട്ടെ , നീ വേഗം തയ്യാറാവൂ,, ഡോക്ടറെ കണ്ടിട്ടു വരാം.”
“ഇതിന് ഡോക്ടറെ കാണുകയൊന്നും വേണ്ട. . . ഞാൻ പറഞ്ഞൂന്നേ ള്ളൂ . . . .”


സുനന്ദയെ സ്നേഹപൂർവ്വം നിർബന്ധിച്ച് റെഡിയാകാൻ പറഞ്ഞ് ഓട്ടോ വിളിക്കാൻ പുറത്തിറങ്ങി.
അവളങ്ങനെയാണ്. രാവിലെ മന:പൂർവ്വം പറയാതിരുന്നതായിരിക്കും. ജോലിക്ക് പോയി മൂന്നാമത്തെ ദിവസമാണ് ഞാൻ തിരിച്ചെത്തിയത്. അതും രാത്രി ജോലിക്ക് ശേഷം. രാത്രിതന്നെ പോകുകയും വേണം. കാപ്പി കുടിച്ച് ഇറങ്ങിയതാണ്. നാണ്വേട്ടന്റെ മകളുടെ കല്യാണം , റേഷൻ കട , ബേങ്കിൽ ഹൌസിങ് ലോണിന്റെ തവണയടക്കൽ.. . . . എല്ലാം കഴിഞ്ഞ് ഇപ്പോൾ സുനന്ദയോടൊപ്പം ഊണുകഴിച്ചതല്ലേയുള്ളൂ.. അവളുടെ കാര്യങ്ങൾ പറയാൻ എവിടെ നേരം.. . വർഷങ്ങളായി അവൾ എന്റെ ജോലിക്കനുസരിച്ച് പരുവപ്പെട്ടു കഴിഞ്ഞു. . . പലപ്പോഴും അതെന്നെ മടിയനാക്കായ്കയുമില്ല .പലതിൽനിന്നും ഞാനറിയാതെ തന്നെ വഴുതി പ്പോകുന്നുണ്ട്. അല്ലെങ്കിൽ ഇന്നവൾക്ക് പരിഭവിക്കേണ്ടിവരില്ലല്ലോ . . .


ഓട്ടോയിലിരുന്ന് വല്ലാതെ കുലുങ്ങിയപ്പോൾ അവളെന്നോട് കൂടുതൽ ചേർന്നിരുന്നു. “തിരക്കടിച്ച് ഇപ്പോൾ പോരണ്ടായിരുന്നു. ഇന്നത്തെ ഉറക്കം കളഞ്ഞില്ലേ.. .രാത്രി വണ്ടിയോടിക്കാനും പോകണം. ഇതാ പറഞ്ഞത് അവനവനെ പറ്റി ഒരു ചിന്തയുമില്ലാന്ന്. . . .”
“ ഇന്നു രാത്രി പോയാൽ എന്നാണ് വരാൻ കഴിയുകാന്നറിയില്ല. അതിനിടയിൽ നിനക്കെന്തെങ്കിലുമായാൽ. . . .കല്യാണത്തിരക്കായതിനാൽ നാണ്വേട്ടന്റെ വീട്ടുകാരെ പ്രതീക്ഷിക്കാനുമാവില്ല . ഒരു സഹായത്തിന് പിന്നെ ആരെയാകിട്ടുക ? ഞാനുള്ളപ്പോൾ ചെയ്യാലോ..”
സുനന്ദ തോളിലേക്ക് തല ചായ്ച്ച് കിടന്നു.


“ഇപ്പോൾ കാര്യമായ പ്രശ്നമൊന്നുമില്ല . എന്നാൽ ശ്രദ്ധിക്കണം. ഇനിയും വേദന വരികയാണെങ്കിൽ ഉടനെ കൊണ്ടു വരണം” വിശദ പരിശോധനക്കു ശേഷം ഡോക്ടർ ഇത്രയും പറഞ്ഞപ്പോഴാണ് ആശ്വാസമായത്.


രാത്രി പത്തരയ്ക്ക് , വീട്ടിൽ നിന്നിറങ്ങുമ്പോൾ പടി വരെ വരാറുള്ള സുനന്ദയെ ഞാൻ വിലക്കി. “ നീയിനി അത്രയും നടക്കണ്ട.... വാതിലടച്ചോളൂ . . . ഫോൺ ചാർജു ചെയ്തു വെക്കാൻ മറക്കേണ്ട.”
നെറുകയിൽ ചുംബിച്ച് മുഖം തിരിക്കുമ്പോൾ കണ്ട നിറ കണ്ണുകൾ മനസ്സിൽ തറഞ്ഞു നിന്നു.ട്രെയിനോടിച്ചു കൊണ്ടിരിക്കുമ്പോൾ പോലും ആ കണ്ണുകളെ ഓർമ്മയിൽ നിന്ന് അകറ്റാൻ കഴിഞ്ഞില്ല. കൂടെയുണ്ടായിട്ടും കൂടെയില്ലെന്നനുഭവിക്കേണ്ടവർ . . രാത്രിയോ പകലോ അവധികളോ ആഘോഷ ദിവസങ്ങളോ വ്യത്യാസമില്ലാതെ മണിക്കൂറുകളുടെ കണക്കിൽ ജീവിക്കുക. ജോലി അങ്ങനെയാകുമ്പോൾ വ്യക്തി-കുടുംബജീവിതങ്ങൾ അതിനൊപ്പമാവുകയേ തരമുള്ളൂ. എന്നാൽ ഞാൻ ആശ്വസിച്ചത് സുനന്ദയിലൂടെയാണ്. അവളെല്ലാം അറിയുന്നു , ക്ഷമിക്കുന്നു , സഹിക്കുന്നു , കൂടെ സന്തോഷിക്കുന്നു . തൊണ്ണൂറ്റിയാറു മണിക്കൂർ കഴിഞ്ഞ് വീട്ടിലെത്തിയാൽ കിട്ടുന്ന പതിനാറു മണിക്കൂറിൽ അവൾ എന്റെ കുളി മുതൽ വിശ്രമം വരെയുള്ള കാര്യങ്ങളുടെ മേൽനോട്ടം ഏറ്റെടുക്കുകയായി. ഈ രീതികൽക്കടിമപ്പെട്ടേ മതിയാകൂ എന്നാകുമ്പോൾ ഒരു ഗുഡ്സ് ലോക്കോ പൈലറ്റിന്റെ ജീവിതം യാന്ത്രികവും വികാര രഹിതവും ആകാതിരിക്കുമോ . .


കിതച്ചോടിയും , നിന്നും , നിരങ്ങിയും , എക്സ്പ്രസ്സ് വണ്ടികളെ കടത്തിവിട്ടും രാത്രി നിമിഷങ്ങളെ പൊന്നാക്കിയെടുത്ത് അടുത്ത ക്രൂ ഡെപ്പോയിലെത്തിയപ്പോൾ രാവിലെ ഒൻപതു മണി. സൈൻ ഓഫ് ചെയ്ത് ആദ്യം സുനന്ദയെ വിളിച്ചു. പ്രശ്നങ്ങളൊന്നുമില്ല . സമാധാനമായി.
എട്ടു മണിക്കൂർ നേരമുള്ള വിശ്രമശേഷം ഇവിടെ നിന്നു ലഭിക്കുന്ന ട്രെയിൻ എങ്ങോട്ടുള്ളതായിരിക്കുമെന്ന ചിന്ത ഇപ്പോഴേ അലട്ടാൻ തുടങ്ങി. ഹെഡ്ക്വർടെറിലേക്കല്ലാതെ വേറെ ക്രൂ ഡെപ്പോയിലേക്കാണെങ്കിൽ സുനന്ദയുടെ അടുത്തെത്താൻ പിന്നെയും ഒരു ദിവസം വൈകും. എത്രയും പെട്ടെന്ന് വീട്ടിലെത്തുകയാണാവശ്യം.. അതിന് ഒരു ഉറപ്പുമില്ല. റെസ്റ്റ് ക്ലിയറാകുമ്പോൾ കിട്ടുന്ന വണ്ടിയെ കുറിച്ചോർത്ത് കിടന്ന് ഉറങ്ങിപ്പോയി.
വൈകീട്ട് നാലു കഴിഞ്ഞു ഉണരുമ്പോൾ. സുനന്ദ സുഖമായിരിക്കുന്നു. രാത്രിയാണ് എനിക്ക് ട്രെയിൻ ഓർഡർ വരുന്നത്. ആഗ്രഹം പോലെ ഹെഡ്ക്വാർടറിലേക്ക്. മല കയറുന്നവന്റെ മുതുകിലെ ഭാരം അലിഞ്ഞു പോയാലുള്ള ആശ്വാസമാണ് അപ്പോൾ തോന്നിയത്.
ഹെഡ്ക്വാർടറിലെത്തി നാലു നാളേക്ക് ലീവിന് അപേക്ഷിക്കണം. സാമ്പത്തിക വർഷാവസാനമായതിനാൽ ചരക്കു വണ്ടികൾ കൂടുതലോടുന്നുണ്ട്. പൈലറ്റുമാരുടെ എണ്ണം പരിമിതവും.സുനന്ദയെ ചെക്കപ്പിനു കൊണ്ടുപോകാൻ ഈ മാസമാദ്യം ലീവെടുത്തതും ഇനിയൊരു ലീവിന് അനുമതി കിട്ടാതിരിക്കാൻ കാരണമാകും. ക്രൂ കൺ ട്രോളറെ നേരിട്ട് കണ്ട് ചോദിക്കാം.. സുനന്ദയുടെ കാര്യം പറഞ്ഞ് ഇരന്ന് നോക്കണം..
ട്രെയിൻ ചാർജെടുക്കും മുൻപേ വിളിക്കണമെന്നുകരുതിയിരിക്കേ സുനന്ദയുടെ ഫോൺ വന്നു. ഭയപ്പാടോടെയാണ് ഫോൺ അറ്റെൻഡ് ചെയ്തത്. വണ്ടി എങ്ങോട്ടെന്നാണ് ചോദിച്ചു. നാളെ കാലത്ത് വീട്ടിലെത്തുമെന്നറിഞ്ഞപ്പോഴുള്ള അവളുടെ സന്തോഷം തുടർ സംസാരത്തിൽ തെളിഞ്ഞിരുന്നു.


രാത്രി രണ്ടുമണി കഴിഞ്ഞു. നഗരങ്ങൾക്ക് നെടുകെയും കുറുകെയും അരികു പറ്റിയും പാളങ്ങളിൽ താളമിട്ട് വണ്ടിയൊഴുകി. സമ്പന്നന്റെ മാളികകളിലും ദരിദ്രന്റെ കൂരകളിലും ഒരു പോലെ വരവറിയിച്ച് അവരുടെ രാത്രികൾക്കുള്ള പതിവ് അലങ്കാരമായി ചൂളം വിളിച്ച് കടകട. . . . .കടകട.... പാടി . . . . .
മിക്ക വീടുകളും പുറത്തെ വെളിച്ചത്തിൽ തെളിഞ്ഞ പൊതിഞ്ഞ പെട്ടകങ്ങളായിരുന്നു. ചിലതിൽ മാത്രം ഒരു മുറിയിൽ വെളിച്ചമുണ്ടായിരുന്നു. അവിടെ ഭർത്താവ് ക്ഷീണിതയായ ഭാര്യയെ പരിചരിക്കുകയായിരിക്കുമോ... . . .ഇഴയകലമില്ലാത്ത ബന്ധങ്ങൾ അങ്ങനെ പലതുമായി പരസ്പരം അനശ്വരതയിലേക്ക് ഉയരുന്നുണ്ടാകും.
നിലാവു വിളഞ്ഞ മാന്തോപ്പുകളും ജലച്ചായാ ചിത്രം പോലുള്ള കുടിലുകളുടെ നിരകളും പിന്തള്ളി , ഗ്രാമാന്തരീക്ഷം അകന്നു പോയി.. വളഞ്ഞു പുളഞ്ഞും കയറിയിറങ്ങിയും പാളം ഇനി കാടു കയറുകയാണ്. എന്തു തടസ്സവും സംഭവിക്കാമെന്നതിനാൽ അതീവ ജാഗ്രത വേണമെന്നത് തന്നെയുമല്ല , കുത്തനെയുള്ള കയറ്റിറക്കങ്ങളിലും വളവുകളിലും വണ്ടി നിയന്ത്രണ വിധേയമായി കൊണ്ടു പോകാൻ ഏറെ പാടുപെടണം.
രണ്ടാമത്തെ കയറ്റം കഴിഞ്ഞു. ഇനി ഇറക്കമാണ്. എഴുപതിൽ ഒന്ന് എന്ന കണക്കിലുള്ള ഇറക്കം. പരിചയ സമ്പത്ത് കൊണ്ടുമാത്രമേ ഇവിടെ നന്നായി വണ്ടിയോടിക്കാൻ കഴിയൂ. . ഇറക്കത്തിന്റെ പകുതിയിൽ ഇടത്തോട്ട് ഒരു വളവ്. അസിസ്റ്റ്ന്റ് ലോക്കോ പൈലറ്റ് ഹോൺ അടിച്ചു കൊണ്ടേയിരുന്നു. വളവ് കഴിഞ്ഞ് നിവർന്ന പാളത്തിലേക്കുള്ള ഹെഡ് ലൈറ്റ് വെളിച്ചത്തിൽ കണ്ട കാഴ്ച നടുക്കുന്നതായിരുന്നു. അമ്മയുടെ മുൻ കാലുകളോടു ചേർന്ന് നടക്കുന്ന കുട്ടിയാന. രണ്ടും പാളത്തിലൂടെ മുന്നോട്ട് നടക്കുകയാണ് . ഹോണടിച്ചിട്ടും മാറാനൊരുക്കമില്ല. അമ്മക്കൊപ്പം കുട്ടിയും വേഗം കൂട്ടി. ട്രെയിൻ നിയന്ത്രിക്കേണ്ട കാര്യം വല്ലാത്ത ബുദ്ധിമുട്ടാണ്. ഇടിച്ചാൽ ട്രെയിൻ പാളത്തിൽ നിന്നിറങ്ങാൻ സാധ്യതയുണ്ട്.. പിന്നെ ഞങ്ങൾ ജീവനോടെ ഉണ്ടാവുകയുമില്ല. ബ്രേക്ക് ചെയ്ത് വെച്ചിട്ടും ഭാരം കൊണ്ടും ഇറക്കം കൊണ്ടും അത് ഓടിക്കൊണ്ടേയിരുന്നു . ആനകൾ പിന്നെയും ഓടിയെങ്കിലും ട്രെയിനുമായുള്ള ദൂരം കുറഞ്ഞു വന്നു.  വണ്ടി വളരെയടുത്തെത്തിയപ്പോഴാണ് വലത്തോട്ട് പാളത്തിന് പുറത്തുകടന്നത്. പക്ഷേ സെക്കന്റുകൾ വ്യത്യാസത്തിൽ കുട്ടിയാന പാളം മുറിച്ചു കടക്കും മുൻപേ . . . . . . . .


ബ്രേക്ക് ചെയ്ത് വെച്ച വണ്ടി വേഗത കുറഞ്ഞെങ്കിലും ഇറക്കം അവസാനിക്കാനായപ്പോഴാണ് നിന്നത്. പുറത്തിറങ്ങാൻ ഭയമായി. ഒറ്റക്കോ കാട്ടാനക്കൂട്ടമായോ ആ പിടിയാന വന്നിരിക്കുമോ. . . ഇറങ്ങി നോക്കാതെ യാത്ര തുടരാനും കഴിയില്ല. പത്തു മിനിട്ടോളം അങ്ങനെയിരുന്നു. സമയം നാലുമണിയായി. ഡോർ തുറന്ന് വെളിയിലേക്ക് നോക്കി. വനാതിർത്തിയായതിനാൽ പുലർവെട്ടം വീഴുന്നുണ്ട്. പുറത്തിറങ്ങി. ലോക്കോയുടെ കേറ്റിൽ ഗാർഡ് ഉള്ളിലേക്ക് വളഞ്ഞിരിക്കുന്നു. കുട്ടിയാനയുടെ ശരീര ഭാഗങ്ങൾ ഒരു വീലിലെ ബ്രേക്ക് റിഗ്ഗിങ്ങിൽ ചുറ്റിപ്പിടിച്ച് കിടക്കുന്നു. ബ്രേക്ക് റിഗ്ഗ് ഒടിഞ്ഞ് തൂങ്ങിക്കിടക്കുകയാണ്. ചില ഭാഗങ്ങൾ വീലിൽ കുരുങ്ങിയിരിക്കുന്നുണ്ട്. എല്ലാം ശരിയാക്കാൻ അസ്സിസ്റ്റന്റിനേയും ചേർത്ത് നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല. ഇനിയിപ്പോ വണ്ടിയോടിക്കാനും കഴിയില്ല. കൺട്രോളറെ വിവരമറിയിക്കണം, ലോക്കോ മെക്കാനിക്കൽ സ്റ്റാഫ് വരണം എല്ലാം ശരിയായിട്ടു വേണം യാത്ര . . . . ഫോൺ ഓൺ ചെയ്തു.  ഡയൽ ചെയ്യും മുൻപേ കണ്ടു , പതിനെട്ട് മിസ്ഡ് കോൾ അലർട്ടുകൾ.... സുനന്ദ വിളിച്ചിരുന്നു.. കൺ ട്രോളറോട് സ്റ്റാഫിനെ ആവശ്യപ്പെട്ട ശേഷം സുനന്ദയെ വിളിച്ചു.
വളരെ ക്ഷീണിത ശബ്ദം . . . “ തീരെ വയ്യ ഗോപ്യേട്ടാ . . .വന്നാ ഉടനെ ആശുപത്രിയിൽ പോകണം... നല്ല വേദനയുണ്ട്.. " അവളോടെന്തുപറയും. ... .ഒരു ഗദ്ഗദം തല്ലി വന്നു. എത്രയും പെട്ടെന്ന് വരാമെന്ന് പറയും മുൻപേ അവൾ കട്ട് ചെയ്തു.
വല്ലാത്തൊരു പരീക്ഷണമാണല്ലോ... രണ്ടോ മൂന്നോ മണിക്കൂറെടുക്കാതെ ഇവിടെ നിന്നും പോകാനാവില്ല. എങ്ങനെയും വീട്ടിലെത്തുമ്പോൾ പതിനൊന്ന് മണിയാകും. മറ്റൊരു ലോക്കോ പൈലറ്റിന് ഇങ്ങോട്ടെത്താനാവില്ല. വന്നാൽ തന്നെ എനിക്ക് തിരിച്ച് പോകാൻ വേറെ വണ്ടിയുമില്ല. പതിനഞ്ചു കിലോമീറ്റർ പോയാലേ ബസ്സു കിട്ടുന്ന സ്ഥലമാകൂ.
ക്രൂ കൺട്രോളറെ വിളിച്ച് കാര്യം പറഞ്ഞു. മെക്കാനിക്കൽ സ്റ്റാഫിന്റെ കൂടെ ഒരു പൈലറ്റിനെ അയക്കാമെന്ന ഉറപ്പും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അടുത്ത സ്റ്റേഷനിൽ നിന്നും നേരിട്ട് വീട്ടിൽ പോകാനുള്ള അനുമതിയും കിട്ടി. ഡ്യൂട്ടിയാകാത്ത പൈലറ്റുമാരാരെല്ലാമെന്ന് ചോദിച്ചറിഞ്ഞ് അടുപ്പമുള്ള രണ്ടു പേരെ വിളിച്ച് കാര്യം പറഞ്ഞു. കഴിയാവുന്നതെല്ലാം അവർ ചെയ്യും .
സുനന്ദയെ വിളിച്ചു.” അനന്തേട്ടനോ രാമകൃഷ്ണനോ വരും . അവരുടെ കൂടെ ആശുപത്രിയിൽ പോകണം . ഞാനുടനെ എത്തും . “
“ വേഗം വരണേ ഗോപ്യേട്ടാ. . . .” ഫോൺ അവൾ തന്നെ കട്ട് ചെയ്തു.
മൂന്ന് മണിക്കൂർ എങ്ങനെ കഴിഞ്ഞൂന്നറിയില്ല. സമയനഷ്ടം ഏറെയില്ലാതെ തന്നെ വണ്ടി യാത്രക്ക് തയ്യാറായി. അടുത്ത സ് റ്റേഷനിലിറങ്ങി. ആശുപത്രിയിലേക്ക് വരണമെന്ന് അനന്തേട്ടൻ വിളിച്ച് പറഞ്ഞിരുന്നു. സുനന്ദക്ക് എന്തു പറ്റിയോ ആവോ. . . ആശമോൾ എവിടെയാകും.... . . . . ബസ് കയറി ആശുപത്രിയിലെത്തുമ്പോൾ സമയം പന്ത്രണ്ടോടടുത്തു. ആശുപത്രി മുറ്റത്ത് അനന്തേട്ടനും മറ്റ് രണ്ട് പൈലറ്റുമാരുമുണ്ടായിരുന്നു. കാലുകൾ കൂട്ടിയിടിച്ചു.. . . .നടക്കാനാവാത്ത പോലെ. . . . . തൊണ്ട വരണ്ടു പോയി.. അനന്തേട്ടൻ വന്ന് എന്നെ പിടിച്ചു. “സമാധാനിക്ക് ഗോപീ.. . . . വിഷമിക്കാനായിട്ട് ഒന്നും പറ്റീട്ടില്ല. സുനന്ദയെ കുറച്ചു കഴിഞ്ഞു കാണാമെന്നാ ഡോക്ടർ പറഞ്ഞത്. എല്ലാം നമ്മൾ വിചരിച്ച പോലെ ആവില്ലല്ലോ. . . ഗോപ്യേ . ,. നമ്മൾ പഠിച്ചവർ സ്വയം കാര്യങ്ങൾ മനസ്സിലാക്കണം.. . . .
ഇയാളെന്നെ തീ തീറ്റിക്കുകയാണ് . “ ഒന്ന് പറഞ്ഞ് തൊലയ്ക്കെന്റെ അനന്തേട്ടാ... . താങ്ങാൻ പറ്റ് ണില്ല എനിക്ക് ”
“നിന്റെ വണ്ടിയിൽ ആനയിടിച്ചൂന്നും ഇവൾക്ക് ദെണ്ണംണ്ട്ന്നും കേട്ടപ്പോ ഞാനുറപ്പിച്ചതാ... .. എന്തെങ്കിലും നടക്കൂന്ന്.. ഇതിപ്പോ നിന്റേത് അത്ര മോശം സമയല്ലാന്ന് കരുതാ... . . . അല്ലെങ്കീ ഇവളെയെങ്കിലും ജീവനോടെ കിട്ടുമായിരുന്നോ. . . . നീ വിഷമിക്കേണ്ടാ. കുറച്ച് കഴിഞ്ഞാ അവളെ ഐസീയുവിൽ പോയി കാണാന്ന് ഡോക്ടർ പറഞ്ഞല്ലോ. ."
ഇപ്പോൾ ചിത്രങ്ങളെല്ലാം ഒരു വിധം  തെളിഞ്ഞു..


ഡോക്ടറെ കയറി കണ്ടു. “ ഇവിടെയെത്തുമ്പോൾ കുഞ്ഞിന് ബ്രീത്തിംഗും മൂവ്മെന്റ്സും ഇല്ലായിരുന്നു. അമ്മയുടെ സ്ഥിതി വളരെ മോശമായതിനാൽ സിസേറിയന്‍ വേണ്ടിവന്നു .. ആൺകുഞ്ഞായിരുന്നു. ഈ പേപ്പറുകളിൽ ഒപ്പിട്ട് ബോഡി റിസീവ് ചെയ്തോളൂ. “ .
“കുറച്ചുകൂടെ നേരത്തെ എത്തിച്ചിരുന്നെങ്കിൽ....”
പേപ്പറുകളിൽ ഒപ്പിടുമ്പോൾ ഡോക്ടറെന്തെങ്കിലും പറഞ്ഞോ...?
ഗ്ലാസ്സിലൂടെ ഐസിയൂവികത്തേക്ക് നോക്കി. . . .അവൾ മയങ്ങുകയാണ്. അവൾ പറഞ്ഞ പോലെത്തന്നെ ഒരു കുഞ്ഞുമോൻ കൈകാലിട്ടടിക്കാൻ അവളുടെ അരികിലില്ലെന്നറിഞ്ഞിട്ടാണോ ഈ മയക്കം. . . 


ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ ശേഷം പലതും പറയുന്നതിനിടെ സുനന്ദ പറഞ്ഞു. “ ഗോപ്യേട്ടൻ വണ്ടികയറും മുൻപേ ഞാൻ വിളിച്ചത് വേദന കൂടിയപ്പോഴാണ് . അത് പറഞ്ഞ് ഡ്യൂട്ടിക്കിടയിൽ ഒരു പ്രശ്നമാവേണ്ടാന്ന് കരുതി. വന്നിട്ട് ആശുപത്രിയിൽ പോകാലോന്നായിരുന്നു കണക്കു കൂട്ടൽ. എല്ലാം തെറ്റിപ്പോയി ഗോപ്യേട്ടാ. . . വിരോധം തോന്നുന്നുണ്ടാവും ല്ലേ . . . ക്ഷമിക്കില്ലേ എന്നോട്... .. .? ബെഡ്ഡിലിരുന്ന എന്റെ കൈകളിൽ അവളുടെ ബലമില്ലാത്ത തണുത്ത കൈകൾ അമർന്നു. കണ്ണുകൾ നിറഞ്ഞൊഴുകി.
ആര് ആരോടാണ് ക്ഷമ ചോദിക്കേണ്ടത്... . . . .അവളുടെ വേദന പതിന്മടങ്ങ് ശക്തിയിൽ എന്നെ ചൂഴുകയായിരുന്നു.



ഇപ്പോഴവൾ ഉറങ്ങുകയാണ്. ഒരു പരാജിതനായ ഭർത്താവ് കാവലിരിക്കുന്നു,  ഇക്കാലമത്രയും തന്റെ ദുർബലമായ കാവലിന്റെ പുറം ചട്ട ഭേദിച്ച് നഷ്ടപ്പെട്ട സമാധാനവും സന്തോഷവും സ്നേഹവും ജീവിതം തന്നെയും എങ്ങനെ തിരിച്ചെടുക്കാമെന്നറിയാതെ..
സ്വയം പുച്ഛം തോന്നി.
ലൈറ്റണച്ച് സുനന്ദക്കും മക്കൾക്കുമിടയിൽ  കിടന്നു. കുറ്റബോധത്തിന്റെ തേരട്ടകൾ അരിച്ചിറങ്ങുകയായി... അവ ഇനി ആനക്കൂട്ടമായി വളരും . . . . .

Monday 13 January 2020

അകം പുറം

അകം പുറം

കഥ/ ദേവദാസ് സമാന്തരൻ

                        ഇ.വി.എസ്സ് പഠിപ്പിക്കുന്ന മോളിമാഡമായിരുന്നു, ഇതുവരെ ആദിത്യന്റെ  ഫേവറിറ്റ് ടീച്ചർ.  എന്തു പഠിപ്പിച്ചാലും നോട്ടെഴുത്തിനൊപ്പം പടം വരപ്പുണ്ടാകും.ബട്ടർ ഫ്ലൈ മുതൽ കംഗാരു വരെ, കാരറ്റ് മുതൽ ജാക് ഫ്രൂട്ട് വരെ എന്തൊക്കെയാ വരക്കുക.കംപ്ലീറ്റ് ദ് നോട്ട്സ് എന്നു റിമാർക്ക് എഴുതിയാലും ചിത്രത്തിന് എ പ്ലസ് കിട്ടും. പക്ഷേ കുറച്ചു നാളായി മാഡം  അത്ര ശരിയല്ല. ആദിത്യന് ഇപ്പോൾ പൂച്ചകളെ മാത്രം വരയ്ക്കാനാണിഷ്ടം. മാഡത്തിനങ്ങനെയല്ല.  മാത്‌സ് മാഡം രണ്ടാഴ്ചയായി അഡിഷനും സബ്ട്രാക്ഷനും പഠിപ്പിക്കുന്നു. എത്രയെത്ര പൂച്ചകളെയാ ആദിത്യൻ വരച്ചത്. അതാണവൻ പറയുന്നത്, മാത് സ് മാഡം ഈസ് ഗ്രേറ്റ്.  കഴിഞ്ഞ ക്ലാസ്സിൽ അവനെകൊണ്ടാണ് ബോർഡിൽ പൂച്ചകളെ വരപ്പിച്ചത്. രണ്ടും മൂന്നും അഞ്ച്, ആകെ പത്ത് പൂച്ചകൾ .ഇത്തവണ ആദിത്യൻ പൂച്ചകൾക്ക് ഒരു മാറ്റം വരുത്തിയിരുന്നു .രണ്ടു ചെവികൾക്കിടയിൽ ഒരു ഹെയർ ബാന്റ്

    മൂന്നു നാൾ മുൻപ് അവളെ കണ്ടുതുടങ്ങിയ ശേഷമാണ് പൂച്ചയുടെ ചിത്രത്തിൽ ഹെയർ ബാന്റ് കെട്ടാൻ തുടങ്ങിയത്. റിയാ ആന്റി മീൻ മുറിയ്ക്കുമ്പോൾ മണം പിടിച്ചു വരുന്ന പൂച്ചയെയായിരുന്നു, ഇത്രനാളും വരച്ചിരുന്നത്. കത്തികൊണ്ട് തട്ടി മാറ്റിയപ്പോൾ മൂക്കു മുറിഞ്ഞശേഷം അവൻ വരാതായി. എന്നാലും എല്ലാ ക്ലാസ്സ് ഡേയ്സിലും കാണുന്ന ഒരാളെ വരയ്ക്കുന്നതിൽ ആദിത്യൻ വളരെ  സന്തോഷിച്ചു.  കൂടുതൽ സമയമെടുത്ത് അവളുടെ മൂക്കും ചുണ്ടും കൂടുതൽ ഭംഗിയുള്ളതാക്കി.
 ബസ്സിലെ പരാക്രമങ്ങൾക്കിടയിൽ അഴിഞ്ഞ ഷൂ ലേസ് സ്കൂൾ കാർപോർച്ചിലെ പടിയിലിരുന്ന് കെട്ടുമ്പോഴാണ് ആദ്യമായി അവളെ കാണുന്നത്.ചെടിച്ചട്ടിയോട് ചേർന്ന് നിൽക്കുന്നു, രണ്ടു തിളങ്ങുന്ന കണ്ണുകളോടെ. വെള്ളയിൽ കറുത്ത പുള്ളികൾ. ലേസ് കെട്ടി പോരുന്നതു വരേയും തന്നെ തന്നെയല്ലേ അവൾ നോക്കിയിരുന്നതെന്ന് ക്ലാസ്സിലിരുന്ന് ഒട്ടൊരു സന്തോഷത്തോടെ  ആദിത്യനോർത്തു. ഷോർട്ട് ബ്രേക്കിന് ഓടിവന്ന് ജനലിലൂടെ താഴേയ്ക്ക് നോക്കി. പോർച്ചിന്റെ ടെറസ് മാത്രമേ കണ്ടൂള്ളൂ. അവളിപ്പോൾ എവിടെയായിരിക്കും ?
 ഉച്ചഭക്ഷണത്തിനു ശേഷം ഒന്നു കറങ്ങാൻ തന്നെ ആദിത്യൻ തീരുമാനിച്ചു. ചെടിച്ചട്ടികൾക്കിടയിലില്ല. വരാന്തയിലെവിടെയുമില്ല.  അതാ വരുന്നു.. നിരനിരയായി നിർത്തിയിട്ട ബസ്സുകൾക്കിടയിൽനിന്ന്.
വരട്ടെ…. വരട്ടെ… ആദിത്യൻ ആകാംക്ഷയോടെ കാത്തുനിന്നു. പക്ഷേ  ചുമരിനോട് ചേർന്ന് സ്കൂളിന്റെ പുറകിലേയ്ക്കാണവൾ പോയത്. സെക്യൂരിറ്റി അങ്കിളിന്റെ നോട്ടം കാരണം അവൾക്കു പിന്നാലെ പോകാനും പറ്റിയില്ല.
         രണ്ടു ദിവസത്തെ അവധി കഴിയുന്നു. വൈകീട്ട് പഠിക്കാൻ പുസ്തകമെടുത്തപ്പോൾ  അവളെക്കുറിച്ചോർത്തു. അതിനിടയിൽ വഴക്കിനും മുറുമുറുപ്പിനും  ശേഷം ആദിത്യനുവേണ്ടി മമ്മ തന്നെ മുഴുവൻ പഠിച്ചു തീർത്ത് അവനെ ഉറങ്ങാൻ വിട്ടു.
“കണ്ണടച്ച് കിടന്ന് ഉറങ്ങിക്കോളണം, രാവിലെ കുത്തിപ്പൊക്കാൻ ഞാൻ വരില്ല.”
അമ്മയുടെ നുള്ളിനെപ്പേടിച്ച് കണ്ണടച്ച് ഉറങ്ങാറുണ്ടെങ്കിലും  ഇന്ന് അടച്ച കണ്ണുകൾക്കുള്ളിൽ മറ്റു രണ്ടുകണ്ണുകൾ തിളങ്ങിനിന്നു. പതിവില്ലാതെ, എളുപ്പം നേരം വെളുക്കണേ എന്നു പറഞ്ഞു പറഞ്ഞ് ഉറങ്ങിപ്പോയി.

രാവിലെ നേരത്തേ തന്നെ ആദിത്യൻ റെഡി. എല്ലാ കാര്യങ്ങളും  തിരക്കിട്ടാണ് ചെയ്തു തീർത്തത്. ഭക്ഷണം കഴിച്ചുവെന്ന് വരുത്തി. ബസ്സിൽ അച്ചടക്കമുള്ള കുട്ടിയായായി ഇരുന്നു. ബസ്സിൽ നിന്ന് ക്ലാസ്സിലേയ്ക്കുള്ള വരിയിൽ നിന്ന് ഒന്ന് തെന്നി  ചുമരിന് ഓരംചേർന്ന്  പുറകിലേയ്ക്ക് അവൻ നടന്നു. സ്റ്റാഫ് ടൂവീലർ പാർക്കിങ്ങിലും എൻ സി സി ഓഫീസിന്റെ ചുറ്റു വട്ടത്തെവിടേയും അവളില്ലായിരുന്നു.കുറച്ചുകൂടെ പിന്നിലേയ്ക്കു നീങ്ങി, പച്ചക്കറിത്തോട്ടത്തിനടുത്ത് നനവുള്ള മണലിൽ കിടക്കുന്ന അവളെ ആദിത്യൻ കണ്ടെത്തി. അടുത്തേയ്ക്കു ചെല്ലണോ..? ഓടിപ്പോയാലോ… ഒന്നാലോചിച്ച് നിന്ന് അവൻ ബാഗിൽ നിന്ന് സ്നാക്സ് ബോക്സ്  എടുത്ത് തുറന്നു.ബിസ്കറ്റ് കൈയിൽ നീട്ടിപിടിച്ച് അടുത്തടുത്ത് ചെന്നു. തന്നെ കണ്ട് ഓടിപ്പോകുമെന്നാണ് തോന്നിയതെങ്കിലും,  ആദിത്യനെത്തന്നെ നോക്കിക്കൊണ്ട് ഒന്നു കരഞ്ഞ് അവൾ അവിടെതന്നെ കിടന്നു. ഒരു ബിസ്കറ്റ് പൊട്ടിച്ച് എറിഞ്ഞ് കൊടുത്തപ്പോൾ സാവധാനം അവളത് തിന്നു.പിന്നെ ബോക്സിലെ ബിസ്കറ്റുകൾ മുഴുവൻ  തിന്നുമ്പോഴേയ്ക്കും അവർ കൂട്ടുകാരായിത്തീർന്നിരുന്നു. അവൻ പതുക്കെ, പതു പതുത്ത അവളുടെ മുതുകിൽ കൈവെച്ചു, പിന്നെ പതിയെ തലോടി. അവളാകട്ടെ, കണ്ണുകളടച്ച് ചെവികൾ താഴേയ്ക്ക് ഒതുക്കി പതിഞ്ഞിരുന്നു.
സെക്കന്റ് ബെൽ……..
        ബാഗും തൂക്കി ഓടി ഒരുവിധമാണ് ആദിത്യൻ ക്ലാസ്സിലെത്തിയത്. അവിടേയും കണ്ടു തിളങ്ങുന്ന രണ്ടു കണ്ണുകൾ, അവയിൽനിന്ന് തീ പാറുന്നതും. പിൻ നിരയിൽ കൈകെട്ടിനിൽക്കലായിരുന്നു വൈകിയതിനുള്ള ശിക്ഷ. നൂയിസൻസിൽ തുടങ്ങി നൊട്ടോറിയസും കഴിഞ്ഞ് പോകുന്ന പതിവു വഴക്കുകൾ പറഞ്ഞ് മാഡം ബോർഡിലേയ്ക്ക് തിരിഞ്ഞു. 

 ക്ലാസ്സിനിടയിൽ ബാഗിൽനിന്ന് നോട്ടെടുത്ത് നിന്നുകൊണ്ട് എഴുതുകയാണ് ആദിത്യൻ. പെട്ടെന്നാണ് മുഴുവൻ കുട്ടികളും ഭയപ്പാടോടെ ഉച്ചത്തിൽ കരയുകയും പലരും കസേരയിലേയ്ക്ക് കയറുകയും ചെയ്തത്. തിരക്കിനിടയിൽ വളരെ പ്രയാസപ്പെട്ട് മുകളിൽ കയറിയ അനീറ്റതോമാസാകട്ടെ താഴെ വീഴുകയും ബോധം മറയുകയും ചെയ്തു. മാഡം എല്ലാവരേയുംസമാധാനപ്പെടുത്തി ഇരുത്തി. അനീറ്റതോമസ് ഉണർന്നെങ്കിലും പേടിയോടെ കണ്ണ് വട്ടം പിടിച്ചിരിക്കുകയായിരുന്നു. ഇതിനിടയിൽ തുറന്നിട്ട വാതിലിനിടയിൽ പതുങ്ങിയ പൂച്ച ങ്യാവൂ എന്നു കരഞ്ഞ് വാലുയർത്തി സാവധാനം പുറത്തുപോയി.
“Madam..  adithyan has brought this cat inside the class room.  I saw the cat coming out from his bag.”
ബാത്ത് റൂമിൽ യൂറിനു നിൽക്കുമ്പോൾ പിറകീന്നൊരു ചവിട്ടും, കളിക്കുന്നതിനിടയിൽ അറിയാതെയെന്നോണം   പഞ്ഞിവെയ്ക്കാറുള്ള ഇടത്തെ ചെവിയിൽ തീർത്തൊരടിയും ഹരിശങ്കരൻ വാങ്ങിക്കുമെന്ന് ആദിത്യൻ ഉറപ്പിച്ചു.
വിചാരണയും ശിക്ഷയുമില്ലാതെയാണ് പിന്നെ ക്ലാസ്സ് തുടർന്നത്.
     “മാഡം , സോറി ഫോർ ദ് ട്രബ്‌ൾസ്…” അവന്റെ കൈ പിടിച്ച് ക്ലാസ്സിൽ നിന്ന് പോകുന്നതിനിടയിൽ മമ്മ പലതവണ മാഡത്തിനോടങ്ങനെ പറഞ്ഞു.
 ഓട്ടോ ഇറങ്ങി,  വലിയ ഗേറ്റ് തുറന്നു. ആദിത്യന് അവിടം പരിചിതമായിരുന്നു..
 "അതിന്റകത്ത് ഡീസന്റായി ഇരുന്നോളണം, ഇല്ലേ നുള്ളിപൊളിക്കും ഞാൻ… കേട്ടല്ലോ” ആദിത്യൻ കേട്ടതേയുള്ളൂ. നടക്കുന്നതിനിടയിൽ ദൂരെ എവിടെയോ കൊളുത്തിവെച്ച കണ്ണുകളിൽ നനവു പടർന്നു.
മമ്മയും ഡോക്ടറാന്റിയും സംസാരിക്കുന്നതെന്തെന്ന്  ആദിത്യൻ കേട്ടതേയില്ല. പക്ഷേ, ഇടയ്ക്കിടെ ബ്രൗൺ നിറത്തിൽ തടിച്ച ഫ്രെയിമുള്ള കണ്ണടയൂരി മമ്മ ചുരിദാരിൽ നനവു തുടയ്ക്കുന്നത് ശ്രദ്ധിച്ചു. .

ഡീസന്റായി കസേരയിലിരിക്കുമ്പോഴും മേശമേലുള്ള ചെറിയ കലണ്ടറിലെ കളർഫുൾ വേമിന്റെ പുഞ്ചിരി അവനിഷ്ടപ്പെട്ടു. കസേര ചേർത്തിട്ട് കലണ്ടറിലേയ്ക്ക് കൈയെത്തിക്കും മുൻപേ തുടയിൽ നുള്ള് വീണീരുന്നു. കൈ പിൻവലിക്കുന്നതിനൊപ്പം ഉതിർന്ന കണ്ണുനീർ മേശപ്പുറത്തെ ചില്ലിൽ വീണ് പരക്കാതെ കിടന്നു.
“എന്തിനാ കരയുന്നത്, മോനെടുത്തോളൂ..” എന്നും ഡോക്ടറാന്റി ഇങ്ങനെയാണ്.
എത്രയാ എനിമൽസ്… ബിയർ, മങ്കി,ജിറാഫ്…
പക്ഷേ ആദിത്യൻ തെരഞ്ഞു കൊണ്ടിരുന്നത് മറ്റൊരു ചിത്രമായിരുന്നു.
“ ഡോക്ടറാന്റി,  ഇതിൽ പൂച്ചയുടെ പടമില്ലല്ലോ..”
“നിനക്ക് വേണോ പൂച്ചയെ?”
“ഈ ബ്ലാങ്ക് സ്പെയ്സിൽ ഞാനൊരു പൂച്ചയെ വരയട്ടെ?”
ചോദിച്ച് തീരും മുൻപേ മമ്മ എഴുന്നേറ്റ് കൈ പിടിച്ചു. തിരിഞ്ഞു നടക്കുമ്പോൾ ഡോക്ടർ മമ്മയെ ഓർമ്മിപ്പിച്ചത് ആദിത്യൻ കേട്ടു. “Next time must come with hus”. ആദിത്യനറിയാം, പപ്പ വരില്ല.
     രണ്ടുമൂന്നു നാളായി വീട്ടിൽ വലിയ പ്രശ്നങ്ങളില്ല. ആരും ആദിത്യനുമായി വഴക്കടിക്കാൻ വന്നില്ല.  കളിക്കാൻ ഇഷ്ടത്തിനു സമയം.

കാലത്ത് സ്കൂളിലേയ്ക്കിറങ്ങുമ്പോൾ അവൻ വളരെ ഹാപ്പിയായിരുന്നു. എന്നും അഴിയുന്ന ഷൂ ലേസ് ഉറപ്പിച്ചു കെട്ടി. സ്നാക്സ് ബോക്സ് ബാഗിലില്ലേയെന്ന് ഉറപ്പാക്കി. ബസ്സിലുള്ളവർ പഴയതെല്ലാം മറന്നുകഴിഞ്ഞു. ഗുഡ് ഫ്രണ്ട്സ്. ക്ലാസ്സിൽ അനീറ്റതോമാസ് ചിരിച്ചു കൊണ്ടാണ് ആദിത്യന് ബർത്ത്ഡേ ടോഫി കൊടുത്തത്.  ടോഫിയുടെ റാപ്പർ കൊണ്ട്  നൃത്തം ചെയ്യുന്ന കുട്ടിയെ ഉണ്ടാക്കി  അനീറ്റയ്ക്ക് സമ്മാനിച്ചു.  പിന്നെ, ചോദിച്ച എല്ലാവർക്കും.  അപ്പോൾ അവന്  ശിവാനിയെ  ഓർമ്മ വന്നു. കഴിഞ്ഞ വർഷം സ്കൂൾ മാറിപ്പോയ അവളാണ് ആദിത്യനെ ടോഫി റാപ്പറിൽ രൂപങ്ങളുണ്ടാക്കാൻ പഠിപ്പിച്ചത്.  ഒരു ദിവസം ഉച്ചയ്ക്ക് അവൾ കൈത്തണ്ടയിലും കാൽ മുട്ടിനു മുകളിലും കല്ലിച്ചു കിടന്ന ചോര നിറം കാണിച്ച് അതിനെ പറ്റി പറഞ്ഞപ്പോഴാണ് മമ്മയുടെ ശരീരത്തിലുണ്ടാകാറുള്ള  പാടുകളെയും  രാത്രി വൈകി ഉറങ്ങും മുൻപ്  വല്ലപ്പോഴും കാണാറുള്ള പപ്പയേയും കുറിച്ച് അവളോട് പറഞ്ഞത് . I hate pappa എന്നവൾ കണ്ണ് നിറഞ്ഞ് പറഞ്ഞപ്പോൾ തനിയ്ക്കും  അങ്ങനെയാണോ എന്ന് ശങ്കിച്ച് നില്ക്കുകയായിരുന്നു, ആദിത്യൻ. I lost my best friend. ക്ലാസിൽ ഒച്ചവെച്ച് കളിക്കുന്നതിനിടയിലും അവനങ്ങനെ തോന്നി.
   ഉച്ചയ്ക്കു ശേഷം മ്യൂസിക് മാഡം കൂടെവന്നപ്പോൾ ആദിത്യനും കൂട്ടർക്കും അന്ന് ജോയ്ഫുൾ ഡേ ആയി.
        ഇങ്ങനെയൊക്കെയായിരുന്നെങ്കിലും വൈകീട്ട് സ്കൂൾ ബസ്സിൽ ആദിത്യന് ആകെ  അമ്പരപ്പായിരുന്നു. ബാഗ് പാസ്സിങ് കളിച്ചില്ല . സ്റ്റോൺ പേപ്പർ കളിച്ചില്ല..ആരുടേയും ബാഗിന്റെ സിബ്ബ് തുറന്നിട്ടില്ല. ചേച്ചിമാരുടെ പിന്നിൽ നിന്ന് മുടി വലിച്ചില്ല. ആരോടും മിണ്ടാതെ സീറ്റിൽ ഒരേ ഇരുപ്പ്. ബസ്സിറങ്ങി, ഒറ്റയ്ക്ക് നടന്നു. ആദ്യമായി, കാനയിലെ മീനുകളോട് സംസാരിക്കാതെ, ഗോപാലങ്കിളിന്റെ കടയിലെ മിട്ടായി ഭരണികൾ നോക്കാതെ, റോസിയാന്റിയുടെ കുഞ്ഞിവാവയെ കൈ കാണിക്കാതെ റോഡിനു വശംചേർന്ന് തിടുക്കത്തിൽ.
വീട്ടു പടിക്കൽ നിന്നേ തുറന്നു കിടന്ന വാതിലിലൂടെ കണ്ടു, മമ്മ വാഷിങ്മെഷീനടുത്ത്  പുറം തിരിഞ്ഞു നിൽക്കുന്നു. മിന്നൽ വേഗത്തിൽ ആദിത്യൻ റൂമിനകത്ത് കടന്ന് ബാഗ് തുറന്നു. വലിയൊരു കരച്ചിലോടെ പൂച്ച പുറത്തു ചാടി, കട്ടിലിനടിയിലേയ്ക്ക് കയറി. പൂച്ചയുടെ പെട്ടെന്നുണ്ടായ കുതറലിൽ ആദിത്യനും ഭയന്ന് വിളിച്ചുവോ..?
ഒരു നിമിഷം കൊണ്ടാണ് മമ്മ പാഞ്ഞു വന്നത്. എല്ലാം തീർന്നു.പിന്നെ നടക്കാവുന്നതെല്ലാം ആദിത്യൻ മനസ്സിൽ കണ്ടു. ദേഷ്യം കൊണ്ട് കണ്ണുകൾ ചുവന്നിട്ടുണ്ടാകും .വായിൽ വഴക്കിനുള്ള വാക്കുകൾ നിറഞ്ഞിരിക്കും. അടുത്ത നിമിഷം ചൂരൽ കൈയിൽ കിട്ടും. പിന്നെ.. കാൽപ്പെരുവിരലിന്റെ നഖങ്ങളിൽ മാത്രമായി ആദിത്യൻ തന്റെ കാഴ്ചയെ തറച്ചു നിർത്തി.
“ഡ്രെസ്സ് മാറ്റി കുളിച്ച് വാ കണ്ണാ, ചായ കുടിക്കാം.” തന്റെ മമ്മ തന്നെയോ ഇതെന്നായിരുന്നു, ആദിത്യൻ മുഖമുയർത്തി നോക്കിയത്.
കുളി കഴിഞ്ഞ് ചായയ്ക്കിരിക്കുമ്പോൾ അവൻ മടിച്ച് മടിച്ച് ചോദിച്ചു. “ മമ്മേ.. നമുക്കൊരു കൂട് പണിയണ്ടേ..?”
“ എന്തിനാടാ”
മിണ്ടാതിരിക്കാമായിരുന്നു എന്നു തോന്നി. പിന്നെ പറഞ്ഞു പോയി. “പൂ..ച്ച..യ്ക്ക്”
“ടാ മണ്ടാ. ഇണങ്ങാത്തതും വീട്ടിൽ കയറ്റാൻ കൊള്ളാത്തതുമായ പെറ്റുകൾക്കാണ് കൂട്. പൂച്ചയൊക്കെ ഇണങ്ങുന്ന പെറ്റല്ലേ. അതിവിടെ എവിടെയെങ്കിലുമൊക്കെ കഴിഞ്ഞോളും.”
  തന്റെ പലഹാരത്തിൽ പകുതിയും അവൻ പുതിയ കൂട്ടുകാരിയ്ക്ക് മാറ്റി വെച്ചു. കളിക്കുന്നതിനും പഠിക്കുന്നതിനുമിടയിൽ ഇടക്കിടെ അത് കൊടുത്തപ്പോൾ പൂച്ച പേടിയില്ലാതെ മുറികളിൽ ഓടിനടക്കാൻ തുടങ്ങി. ആദിത്യന്റെ പഠിപ്പും ഹോംവർക്കുമെല്ലാം എത്ര പെട്ടെന്നാണ് ചെയ്തു കഴിഞ്ഞത്.
ഉറങ്ങാൻ നേരം പൂച്ചയെ നോക്കാൻ മമ്മയെ ഏൽപ്പിച്ചു. പപ്പ വന്ന് മമ്മയുമായി എന്തൊക്കെയോ ഉറക്കെയും പതുക്കെയും സംസാരിക്കുന്നത് ഒട്ടും വ്യക്തതയില്ലാത്ത വിധം കേട്ടുകൊണ്ട് അവൻ ഉറങ്ങിപ്പോയി.

കാലത്ത് ക്ലാസ്സിൽ പോകുമ്പോൾ ആദിത്യന്റെ വക ഒരു ടാറ്റ. അവൾ ഡൈനിംഗ് ടേബിളിനു താഴെ അവൻ പോകുന്നതും നോക്കിയിരുന്നു.
അന്നൊരു ബോറൻ ക്ലാസ്സ് ഡെ ആയിരുന്നു.കഴിഞ്ഞ പരീക്ഷകളുടെ ആൻസ്വെർ ഷീറ്റ് ഓന്നൊന്നായി കിട്ടി. ഒന്നിലും ജയിച്ചില്ലാത്രെ.ഓരോ മാഡവും ഓരോന്നു പറഞ്ഞു. ആദിത്യനൊന്നും കേട്ടില്ല. ക്ലാസ്സിൽ അവനെ കളിയാക്കി ചിരിക്കാത്ത ആരുമുണ്ടായിരുന്നില്ല.
ക്ലാസ്സിലിരുന്നപ്പോഴും  പിന്നെ ബസ്സിലിരുന്നും ആദിത്യൻ വല്ലാതെ വിയർത്തു. ആരോടും മിണ്ടാതെ മുഖം കുനിച്ച് തൂങ്ങിയിരുന്നു. ബസ്സിറങ്ങി നടക്കുമ്പോൾ സങ്കടം നിറഞ്ഞ് കരച്ചിൽ വരുമെന്നായപ്പോൾ പല്ലു കടിച്ചു പിടിച്ചു.

വീട്ടിലേയ്ക്കുള്ള വളവുതിരിഞ്ഞതും പെട്ടെന്നൊരു ഊർജ്ജം കിട്ടിയതു പോലെ അവൻ ഓടി .വാതിൽ തുറന്നു തന്ന് മമ്മ നേരെ അടുക്കളയിലേയ്ക്ക് പോയി. മുറിയിലെവിടേയും അവളെ കണ്ടില്ല.കട്ടിലിനടിയിലും ഡൈനിംഗ് റൂമിലും ടേബിളിനടിയിലും  അവളില്ല. എവിടെ……   നിയന്ത്രണം വിട്ടു വരുന്ന വിതുമ്പലിനിടയിലൂടെ ആദിത്യൻ  അടുക്കളവാതിലിൽ നിന്ന് മമ്മയെ വിളിച്ചു.
“എന്താടാ”
“പൂച്ചയെവടെ?”
“ചിലപ്പോൾ കാടു കയറിക്കാണും.”
“ഏതു കാട്?”
“ എന്നുവെച്ചാൽ അതിനിവിടെ ഇഷ്ടമില്ലാതായാൽ എവിടേയ്ക്കെങ്കിലും പോകും . പിന്നെ വരില്ല.”
ഇത്രയുമൊക്കെ പറയുമ്പോൾ മമ്മ തിരിഞ്ഞ് തന്റെ മുഖത്തൊന്നു നോക്കിയിരുന്നെങ്കിലെന്ന് ആദിത്യൻ ആഗ്രഹിച്ചു. വറുത്തുകൊണ്ടിരിക്കുന്നത് കരിയാതിരിക്കാനെന്നപോലെ അടുപ്പിലെ പാത്രത്തിൽ ശ്രദ്ധിക്കുകയായിരുന്നു അവർ. അവൻ ഓടി കട്ടിലിൽ കമിഴ്ന്ന് വീണ് തലയിണയിൽ മുഖം പൂഴ്ത്തി  വാവിട്ടു കരഞ്ഞു.
മമ്മ വന്നില്ല.

ആദിത്യൻ എഴുന്നേറ്റ് ഡ്രോയിംഗ് ബുക്കെടുത്ത് കട്ടിലിലിരുന്നു..  ഒരു ആണിന്റെയും പെണ്ണിന്റെയും ചിത്രം വരച്ചു. പിന്നെ  ചുറ്റും കൂട് വരച്ച് അവരെ  അതിനകത്താക്കി. അതിലെ നീല ചുരിദാറുകാരിയുടെ കണ്ണടയ്ക്ക് നിറം കൊടുക്കാൻ  ഒരു ബ്രൗൺ കളർ ക്രയോൺസ്റ്റിക്ക്  മുറി മുഴുവൻ തേടിയിട്ടും ആദിത്യന് കിട്ടിയില്ല.

Saturday 9 July 2016



                                സാഹചര്യങ്ങളാൽ പിതാവ്..

      നാലാമത്തെ കട രാധ മെഡിക്കൽസ്,  തുമടച്ചു. അതിനോടു ചേർന്ന് ഇടത്തോട്ടുള്ള റോഡ് കഴിഞ്ഞ് ഹൈമാസ്റ്റ് ലൈറ്റിന്റെ മാത്രം വെളിച്ചത്തിൽ തെരുവിന്റെ ഒരു ചെറിയ ചുറ്റളവ്. ലൈറ്റിനു നേരെ താഴെ രാത്രി സേവനമില്ലാത്ത പെട്രോൾ പമ്പ്. ഫ്ലൈ ഓവർ വന്നതിനാൽ ഈ പഴയ ബൈ പാസ്സ് വഴി രാത്രിയിൽ പൊതുവേ ആളും വണ്ടികളും കുറവ്. പടിഞ്ഞാറൻ കാറ്റിന്റെ ഇളം കുളിർമയിൽ സുഖം പിടിച്ചു കൊണ്ട് പുറത്തേയ്ക്കിട്ട കസേരയിൽ അയാളിരുന്നു, വിദ്യാധരൻ എന്ന എ.ടി.എം സെക്യൂരിറ്റി.
      ഇന്നേരം ഭിലായിലായിരുന്നെങ്കിൽ, പകൽവെയിൽ മുഴുവൻ കുടിച്ച് വറ്റിച്ച് ഇരുമ്പുപാടം, ലോഹമണമുള്ള ഉഷ്ണ രാത്രിക്കു തുടക്കമിട്ടിരിക്കും. ശരീരത്തിൽ തണുപ്പുകാറ്റടിക്കുമ്പോൾ ഭിലായിലെ ചൂടിൽ വെന്ത് നിറം പോയ പഴയ കാലത്തെ ഇങ്ങനെ ഓർത്തെടുക്കുക, അയാളുടെ പതിവുകളിലൊന്നാണ്.  ഒരിക്കലും മുളയ്ക്കാത്ത വിത്തുകളായി ഒരേക്കറോളം വരുന്ന ഭൂമിയിൽ തറഞ്ഞു കിടന്ന ഇരുമ്പിന്റെ വിവിധ പകർച്ചകൾ. സ്റ്റീൽ പ്ലാന്റിന്റെ ഡമ്പിംഗ് യാർഡ്. അതിനു ചുറ്റുപാടും സ്റ്റീൽ പ്ലാന്റുകളാണ്, യാർഡുകളും. ഇരുമ്പു രൂപങ്ങൾ വരും പോകും. സെക്യുരിറ്റിയെന്നാൽ നോട്ടക്കാരനാണ്. വരവു പോക്കിനു കണക്കു വെച്ചു കഴിഞ്ഞാൽ പിന്നെ അചേതനരൂപങ്ങളോടൊപ്പമുള്ള നീണ്ട കുത്തിയിരിപ്പുകൾ.   പുറത്തെയും ഉള്ളിലേയും  ഉഷ്ണവുമായി സമരസപ്പെട്ട്…… അങ്ങനെ ഒരു മുപ്പതോളം വർഷം. നാട്, വീട്, ഭാര്യ, പിന്നെപ്പോഴോ മകൾ. നാലഞ്ചു തവണ വന്ന ടെലഗ്രാമിനു മറുപടിയായി നാട്ടിലെത്തിയതിന്റെ സാക്ഷ്യങ്ങൾ ചിന്തകൾ ഇത്രയുമായപ്പോഴേയ്ക്കും  ഒട്ടും സുഖകരമായതല്ലെന്ന തോന്നലിൽ  ഉള്ളാലെയും ഉടലാലെയും ഒന്നു കുതറി അയാൾ നിവർന്നിരുന്നു.
               പിന്നെ,  കാഴ്ചക്കും കേൾവിക്കും കയറിവരാനാവും വിധം ഉണർവ്വിനൊരു നേർത്ത മറവെച്ചു കൊണ്ടുള്ള പതിവു മയക്കത്തിനായി കസേരയിൽ ഒതുങ്ങി.  കൈയിലെ മുള വടിയുടെ അറ്റം കൊണ്ട് വെറുതെ തറയിലടിച്ച് ശബ്ദമുണ്ടാക്കികൊണ്ട് തുടങ്ങിയെങ്കിലും ക്രമേണ മന്ദഗതിയിലായി നിലച്ചു. അപ്പോഴേക്കും നെഞ്ചിൽ പിണച്ച കൈകളിലേക്ക് മൂക്കു മുട്ടി. കാല്പെരുമാറ്റങ്ങളും ആളനക്ക കാഴ്ചകളും തെളിഞ്ഞറിയുന്നതായിരുന്നു അയാളുടെ ആ ഇരുപ്പ്.
         കട്ടികുപ്പായത്തിന്റെ പ്രതിരോധവുമലിയിച്ച് പടിഞ്ഞാറൻ കാറ്റിലെ തണുപ്പ് രോമകൂപങ്ങളിലൂടെ തിരുകിക്കയറി.വിദ്യാധരന്റെ കാലുകൾ കസേരയുടെ പൊക്കത്തിലേക്ക് വലിഞ്ഞു. കൈകൾ നെഞ്ചിൽ മുറുകി. കാറ്റിനും തണുപ്പിനുമൊപ്പം രാത്രിയും കനക്കുന്നതിനാൽ ഫൈബർ കസേരയിലെ രൂപം കൂടുതൽ ചുരുണ്ടു കൊണ്ടിരുന്നു.  പൊടുന്നനെ അയാൾ തലയുയർത്തി, കൈകൾ അയച്ച് വിരിച്ച്, കാലുകൾ താഴേക്ക് കുടഞ്ഞെറിഞ്ഞ്  രണ്ടു ചാൽ നടന്നു. പുറത്തിരുന്ന് ആഴത്തിലുള്ള ഉറക്കം പാടില്ലെന്ന് സ്വയം ശാസിച്ചു. കാറ്റുള്ളതിനാൽ തണുപ്പിനോടിനി മൽപ്പിടുത്തം വേണ്ടെന്നുറച്ച്   വളരെ നേരത്തേയാണെങ്കിലും എ ടി എമ്മിനകത്തേക്ക് കയറി ചില്ലുവാതിലടച്ചു.
         വറീതേട്ടന്റെ കടക്കു മുന്നിലെ പ്ലാസ്റ്റിക് കുടങ്ങൾ, ടോയ്ലറ്റ് ബ്രഷുകൾ, വിവിധയിനം കയറുകൾ, ഷാംപ്,അച്ചാർ, ജാം എന്നിവയുടെ പായ്ക്കറ്റ് മാലകൾ, അവയ്ക്കടിയിലെ ഹാൻസ് പായ്ക്കറ്റുകൾ തുടങ്ങി പുറത്തു തൂക്കിയവയെല്ലാം ചേർത്ത് കെട്ടിയ പ്ലാസ്റ്റിക് ഷീറ്റിൽ തല്ലി കാറ്റ് ശറപറ എന്ന് വെറും വാശി കാണിച്ചു. വാതിലിന്റെ വിടവിലൂടെ കാറ്റിന്റെ മൂളൽ മാത്രം എ ടി എമ്മിന്റെ അകത്തു വന്നു. നല്ലൊരു കാറ്റിൽ വാതിൽ തുറക്കില്ലെന്നുറപ്പു വരുത്തി അയാൾ കസേരയിൽ അമർന്നിരുന്നു. ബൈപാസ്സ് വഴി യാത്രക്കാരില്ലാത്തതിനാൽ, പതിവു പോലെ വിഘ്നങ്ങളില്ലാതെ വെളുപ്പിക്കാനാകുമെന്ന് ആ രാത്രികാവൽക്കാരൻ ആശ്വാസം കൊണ്ടു.
          കാലുകൾ നീട്ടി ഉപ്പുറ്റി തറയിൽ കുത്തി കസേരയിൽ പിന്നിലേക്കാഞ്ഞ് കിടപ്പു പോലൊരു ഇരുപ്പിന്റെ ആലസ്യം അയാളുടെ ശരീരത്തിൽ കയറിപ്പിടിച്ചു തുടങ്ങിയപ്പോഴാണ് അലോസരപ്പെടുത്തലായി പുറത്ത് ബൈക്കുകളുടെ ശബ്ദം ഇരച്ചത്. പമ്പില്ലാത്തതിലുള്ള അമർഷം തീർക്കലാകാമെന്നു കരുതിയെങ്കിലും മൂന്നു ബൈക്കുകളുടെ എന്തോ തിരയുന്നതു പോലുള്ള ചുറ്റിയടിയിൽ തോന്നിയ അസ്വാഭാവികത, അവരുടെ തിരിച്ചു പോക്കിന്റെ മുരൾച്ചയിൽ മുറിഞ്ഞു പോവുകയും മുൻപനുഭവിച്ച ആലസ്യം അയാളിൽ മുറികൂടുകയും ചെയ്തു.   
            നിലാവുണ്ടായിരുന്നു. വിദ്യാധരന്റെ അടഞ്ഞ കൺപോളകളിൽ അമർത്തിചവുട്ടി ഒരു നിഴൽ പാഞ്ഞു. ചില്ലു വാതിൽ വിടവിൽ ചൂളം കുത്തി കയറി വന്ന കാതു തുളക്കുന്ന രണ്ടു ബൈക്കുകളുടെ ശബ്ദമാണ് കൺപോളകളെ മുകളിലോട്ട് വലിച്ചത്.  അവയുടെ വെളിച്ചമാകട്ടെ, ഒരു നിമിഷ നേര അന്ധതയുമുണ്ടാക്കി. അതിനു ശേഷം അയാളുടെ കാഴ്ചയിൽ തടഞ്ഞ് മറഞ്ഞത് തുറന്ന ഓവുചാലിന്റെ ഓരത്തു കൂടെ വറീതേട്ടന്റെ പ്ലാസ്റ്റിക് ഷീറ്റിനോട് തൊട്ട് തൊട്ടില്ലാന്ന് വലത്തോട്ട് തെല്ല് കഷ്ടപ്പെട്ട് ഓടിച്ചു പോയ ബൈക്കുകളാണ്. എവിടേയ്ക്കാണാവോ അതുവഴി…?  ഏതായാലും ഈ രാത്രിയിപ്പോ രണ്ടു സംഘങ്ങളായി. ഉറപ്പായും ഒരു കൊമ്പൻ സംഘം കൂടെ എത്താനുണ്ട്. അവർ നേരെ ഇങ്ങോട്ട് കയറും. തന്റെ അരയുറക്കത്തോളം ആഴത്തിൽ കൈ തിരുകി ബോധത്തെ അന്ധാളിപ്പിലേക്ക് വലിച്ചിട്ട് ചോദിക്കും. എന്തൊക്കെ കണ്ടു.., കേട്ടു.., ആളെ കണ്ടാലറിയുമോ, പോയത് വലത്തോട്ടോ ഇടത്തോട്ടോമണ്ണാങ്കട്ട! ചില രാത്രികാല അനുഭവങ്ങൾ ഓർത്തുകൊണ്ട് അനാവശ്യ ആകാംക്ഷ തോന്നിയതിന്റെ ജാള്യതയിൽ അയാൾ കസേരക്കൈകളിൽ അടിച്ചു.
 ഇരുന്നുകൊണ്ടു തന്നെയൊന്നു മൂരിനിവർന്നു.  കാറ്റിനിപ്പോഴും വറീതേട്ടനോടാ വിരോധം. ആ ഷീറ്റ് കീറും വരെയുണ്ടാകും എല്ലാം. കാറ്റിന്റെ കളിവട്ടങ്ങളിൽ കുസൃതി കണ്ടിരിക്കെ,  തന്റെ ചെവിയിൽ മൃദുവായി തൊട്ടു തങ്ങിയ ചില അപ്രതീക്ഷിത ശബ്ദങ്ങളിൽ അയാൾക്ക് അമ്പരപ്പുണ്ടായി. അതിലേറെ പെരുകിയ ആകാംക്ഷയിൽ അയാൾ  മുള വടി കുത്തി  എ ടി എമ്മിന്റെ വാതിൽ മെല്ലെ തള്ളി. അതെ, വറീതേട്ടന്റെ കടയ്ക്കുള്ളിൽ നിന്നും പിന്നെയും അടക്കിപ്പിടിച്ച വർത്തമാനങ്ങൾ.
 ഞാനൊന്ന് ഇരുന്നു ശ്വാസം വിടട്ടെ..” പെണ്ണ് !
 സമാധാനിക്കാം. ഒരുത്തനും ഇതിനകത്തേക്ക് വരില്ല.” ആൺ ശബ്ദം.!!
 നശൂലങ്ങൾ .ഈ വക ഏർപ്പാടിനു കണ്ടുപിടിച്ച സ്ഥലം കൊള്ളാം. ഇതൊന്നും ഇവിടെ പതിവില്ലാത്തതാണ്. ഇങ്ങനെയാരെങ്കിലും തുടങ്ങിവെച്ചാൽ പിന്നെ രാത്രികളിൽ ഉള്ള സമാധാനവും പോകും. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.. അയാൾ എഴുന്നേറ്റ് വാതിൽ തുറക്കാനാഞ്ഞു. ഇങ്ങനെയൊരു സന്ദർഭത്തിലേയ്ക്ക് എത്തിനോക്കുന്നവനോടും എതിർക്കാൻ വരുന്നവനോടും പങ്ക് പറ്റാൻ വരുന്നവനോടും ഉണ്ടായേക്കാവുന്ന കുരച്ചു ചാടലും ചോദ്യംചെയ്യലുമൊക്കെ ഓർത്തിട്ടാണ് വാതിൽതുറക്കാതെ തിരിച്ച് കസേരയിൽ തന്നെ  ഇരിപ്പുറപ്പിച്ചത്. കാലിന്റെ പെരുവിരൽ കൊണ്ട് വാതിൽ തുറക്കാനാവും വിധം.
          വെയിൽ കുടിച്ച ഇരുമ്പിനു നടുവിൽ രാത്രിയിൽ ഇരിക്കുമ്പോഴുള്ള പരിചിതമായ വിമ്മിഷ്ടമാണ് അയാൾക്ക് അപ്പോൾ ഓർമ്മ വന്നത്. അതിൽ നിന്നിറങ്ങി ചുറ്റുവട്ടത്തെ കനപ്പിക്കുന്ന ചൂട് ശരീരത്തിൽ തേച്ചുവെയ്ക്കാറുണ്ടായിരുന്ന പശപശപ്പും. പെട്ടെന്നെങ്ങനെയെന്നറിയില്ല, ഒരു ഉഷ്ണം ഇല്ലാതില്ല. പുറത്തിറങ്ങാമെന്നു കരുതിയെങ്കിലും പുതിയ പ്രശ്നങ്ങളിലേക്ക് തലയിട്ടു കയറേണ്ടെന്നുറപ്പിച്ചു.  തണുപ്പിനൊപ്പം മറ്റെന്തെല്ലാം കടന്നുവരാമെന്ന തോന്നലിൽ കാൽ പെരുവിരൽ വാതിലിലമർത്തി                        
          ഫോൺ ഓഫ്.  ട്രെയിനീന്നു ചാർജ്ജു ചെയ്യാമെന്നല്ലേ കരുതിയത് എന്നിട്ട് വീട്ടിലേക്ക് വിളിക്കാമെന്നും പറഞ്ഞിരുന്നു. ഒന്നും നടന്നില്ല . ട്രെയിൻ മിസ്സായീന്നും  നിങ്ങളുടെ കൂടെ പോന്നൂന്നും  അപ്പനോട് പറയാനാവില്ല. നിങ്ങളുടെ ഫോണീന്ന് വിളിച്ചാലും പ്രശ്നമാവും

 അല്ലേലും  ഫോൺ വരാത്തതിനാൽ അപ്പന് നെഞ്ചുവേദന വരൂന്നാ നിന്റെ വിചാരം..? ഉപ്പു തേക്കാത്ത പാർട്ടി.”
 നീ പോടാ”.
  ഇതു പറ, എത്ര ആണുങ്ങളുടെ മുന്നിൽ പെട്ടിട്ടുണ്ട് നീയിതുവരെ?”
രണ്ടേ ആയിട്ടുള്ളൂടാ..”, മറ്റൊരുത്തൻ.
 ഈ ഒരു ഒറ്റ കാരണം കൊണ്ടാണ്. ഇല്ലേൽ എന്നെ കിട്ടൂല ഇത്രേം റിസ്കെടുക്കാൻ”.
          അതെ..റിസ്കെടുക്കുക തന്നെ. വിദ്യാധരനുറപ്പിച്ചു. ആകാംക്ഷയുടെ നുരകൾ ഉള്ളിലുയർന്ന് പൊട്ടുകയാണ്.വേണ്ട വേണ്ടാ, തനിക്കെന്തു കാര്യം എന്നെല്ലാമുള്ള ന്യായങ്ങൾ അതിനിടെ എവിടെയോ പിടിതരാതൊളിച്ചു. വാതിലിൽ ചാരി ചെറിയ വിടവിൽ ചെവി ചേർത്തു.
 നീയൊന്നുപുറത്തേക്ക് നോക്ക്യേ.. അവന്മാരെങ്ങാൻ കണ്ടുപിടിച്ചാൽ തീർന്നു”.
എന്നാലിനി റോഡിലിറങ്ങി നിൽക്കാംഞാൻ.. പെണ്ണേ മിണ്ടാതിരുന്നോ..”
    അയാൾ പുറത്തിറങ്ങി, ഷീറ്റിനോട് ചേർന്ന് നിന്നു.  നീലച്ച പ്രതലത്തിലടിച്ച ശ്വാസം മുഖത്തേക്ക് ചൂടു കയറ്റി. ഒരു വിരലു കൊണ്ട് അതിന്റെ തലപ്പ് അല്പം പൊക്കി. ഇരുട്ട്. അല്ല, ചേർത്തു ചേർത്തടക്കിയ സോഡാ കുപ്പി പെട്ടികളുടെ മറ. അകത്തേക്ക് മുഖം പൂഴ്ത്തി കുറച്ചു കൂടി തള്ളി. പുല്ലു ചൂലുകളുടെ കെട്ട്. ഇതു വല്ലാത്ത കഷ്ടമായി.. ഇനിയുമിങ്ങനെ തള്ളിയാൽ കെട്ടിയ കയർ വലിഞ്ഞ് പൊട്ടും. എങ്കിലുമൊരു ചെറിയ നീക്കം. വീണ്ടും  തഴപ്പായ കെട്ടിന്റെ മറ. നിരാശയിൽ അയാൾ പിൻതിരിയും മുൻപേ തഴപ്പായ കെട്ടിനും ചൂലിനുമിടയിലൂടെ ഒരു നേർത്ത നീലവര കണ്ടു.  വലതു വശത്ത് പൊടുന്നനെ തെളിഞ്ഞ സ്ട്രീറ്റ് ലൈറ്റിൽ  ഷീറ്റിന്റെ എതിർവശം തെളിഞ്ഞ നീലയായി. അതു വഴി അകത്ത് മങ്ങിയ നീലവെളിച്ചം. വെളിച്ചക്കുറവിലും ആളുകളെകുറിച്ച് അയാൾ തീരുമാനത്തിലെത്തി. രണ്ടാണുങ്ങൾ,  പിന്നെ അവൾ. അവളോട് ചേർന്ന്..ഒരാണുകൂടെ.
ദേ..ഞങ്ങളുടെ ടാർഗറ്റ് കഴിഞ്ഞേ..ഇനി നിനക്ക്  ടൗണീന്ന് ഒറ്റ ബസ്, നിന്റെ വീടെത്തും”.  
 അതു പറഞ്ഞയാൾ നിലത്തു കിടന്ന സോഡാകുപ്പി മൂടികൾ  ള്ളി നീക്കി പിന്നിലേക്ക് കൈകുത്തി ചാഞ്ഞിരുന്നു. അപ്പോഴുണ്ടായ വളകിലുക്കം പോലുള്ള ശബ്ദത്തോട് ചേർന്നാണ് അവളുടെ ശബ്ദവും പുറത്തു വന്നത്എന്നെ ഇവിടെകൊണ്ടുവിട്ടാൽ തീർന്നൂന്നു കരുതുന്നുണ്ടോ നിങ്ങൾ.. ഇനിയിപ്പൊ ഈ നേരത്ത് ബസ്സ്റ്റാന്റിൽ വിട്ടാലും എന്റെ കാര്യത്തിലെന്തു തീർച്ച. വീടെത്തില്ല അത്ര തന്നെ.”.
 ഞാൻ ഫോൺ ഓഫ് ചെയ്തിരിക്കുകയാണ്. ഒരറ്റാക്കുവന്ന അമ്മയാ.. വണ്ടി എടുക്കേണ്ടാന്നു നൂറു തവണ പറഞ്ഞിരുന്നു. എത്രേം പെട്ടെന്ന് എനിക്ക് വീട്ടിലെത്തണം”.
 ഒരു വണ്ടിയുള്ളതു കൊണ്ടു മാത്രമാ മൂക്കിളചെക്കാ നിന്നെ ഇപ്പണിക്ക് കൂട്ടീത്. .എന്നിട്ടിപ്പൊ കരഞ്ഞോണ്ടു വരുന്നു. എന്തായാലും ആ സദാചാര നാറികളുടെ കണ്ണുവെട്ടിച്ച്  കാര്യം സാധിച്ചേ പറ്റൂ.”
 പാണ്ടൻ പ്രൊഫസർക്ക് ചോരയൂറ്റാൻ നിന്നു കൊടുത്തതു കൊണ്ടാ.. ഇല്ലെങ്കിൽ രണ്ടു വർഷ പഠിപ്പിനും പെടാപ്പാടിനും ഫലമില്ലാതെയായേനെ. അതിനിടയിൽ ട്രെയിനും പോയി.. അപ്പോഴല്ലേ നിങ്ങളുടെ വക പ്രലോഭനങ്ങൾ..”
  വല്ലാണ്ട് പറയല്ലേ.. ആണുങ്ങളങ്ങനെ പല പണീം ചെയ്യും. ചിലത് അല്പം റിസ്കുമാകും. ”
 അവൾ കുനിഞ്ഞാണിരുന്നത്. വെളിച്ചക്കുറവിലും പെണ്ണിന്റെ നിറവിൽ തന്നെയാണ് അവളെ  വിദ്യാധരന് കാണാനായത്. അച്ചാറു പായ്ക്കറ്റുകൾ കൊളുത്താൻ വറീതേട്ടൻ ആണികളടിച്ച തൂണിലേയ്ക്ക് ചാരി അഭിമുഖമായപ്പോൾ പ്രത്യേകിച്ചും.
  അവ്യക്തതകൾക്കുമേലേയുള്ള മെനെഞ്ഞടുക്കലിൽ  ഒരു സംതൃപ്തി ഉണ്ടായെങ്കിലും പുറത്ത് റോഡിലൊരു വണ്ടി നിർത്തിയില്ലേയെന്ന ആന്തലിൽ ഓടവെള്ളത്തിൽ വീണ പാറ്റയെപ്പോലെ അയാൾ തിക്കിതിരക്കി എ.ടി.എമ്മിനകത്തേയ്ക്ക്  പ്രാണൻ കൊണ്ടു.ആ പ്രവൃത്തിയിൽ മനസ്സും ശരീരവും കാണിച്ച ചടുലതകൊണ്ടാകണം  തരം നോക്കി ഒളിഞ്ഞിരുന്നാക്രമിക്കാറുള്ള വലിവ്  അപ്പോൾ അനുഭവപ്പെട്ടു. ഉയർന്ന ശ്വാസോച്ഛാസത്തിനിടെ അയാൾ കണക്കുകൂട്ടി.    ആദ്യം  ബൈക്കിൽ വന്നത് സദാചാരക്കാർ. ഇവർ മറ്റേ കേസുകെട്ടുകാരും. മൂന്നാണും ഒരു പെണ്ണും. അവൾ കേമി തന്നെ.
        അപ്പോൾ കടന്നു വന്ന ചെറുകാറ്റിനു ചൂടായിരുന്നെന്നു അയാൾക്ക് തോന്നി.. കാറ്റു കുറയുമ്പോൾ ഉഷ്ണമുയർന്നു. അതൊരുയിർപ്പായി കാലം കീഴ്മേൽ മറിച്ച് വിലയം കൊണ്ടത് മഴത്തുള്ളിയോ നിലാവോ കയറിവരാത്ത ചെടിയോ പൂവോ നക്ഷത്രമോ കാണാത്ത തകരം കൊണ്ടു ചുറ്റുകെട്ടി തകരം കൊണ്ട് മേഞ്ഞ സൗചിത്രയുടെ കൊട്ടാരത്തിലേക്കായിരുന്നു. അവിടവിടെ പരുത്തി കട്ട പിടിച്ച മെത്തയിൽ  ജലപ്പരപ്പിൽ ആമ്പൽ പൂക്കൾക്കിടയിലെന്നപോലെ  അവൾ കിടന്നത് അയാൾക്കപ്പോൾ തെളിഞ്ഞു കാണാനായി. പൊതുവെ ഇരുണ്ടതെങ്കിലും അവളിലെ ഉയർച്ച താഴ്ചകളിൽ നിറവ്യത്യാസങ്ങളുടെ വെളിച്ചം തേടിയലഞ്ഞു കൊണ്ടായിരുന്നു തുടക്കം. നാരുപോലുള്ളവൾ നാരുള്ളവളായിരുന്നു. നനുനനുപ്പ് ചേർത്ത് ശരീരമാസകലം  നാരു പോലെ വലിഞ്ഞു മുറുകി .ഉഷ്ണത്തിന്റെ ഉച്ചയിലായിരുന്നു എന്തൊക്കെയോ പിറുപിറുത്തു കൊണ്ടിരുന്നത്. എല്ലാതുറവുകളിലേക്കും ചുണ്ടുകൾ കൊണ്ട് പിറുപിറുപ്പ് പകർന്ന്, വലിഞ്ഞയഞ്ഞ് അമർന്നവൾ അണച്ചപ്പോൾ  ദേഹം മുഴുവൻ പൊടിപ്പിട്ട വിയർപ്പു തുള്ളികളോടൊപ്പം ഉള്ളിലുയർന്ന ഉഷ്ണം ഒരു തിര തള്ളലായി പുറത്തേയ്ക്കൊഴുകി, പശപശപ്പിന്റെ പുതിയ ലവണമിശ്രണങ്ങളായി.
        ഡ്രെസ്സിങ്ങ് ക്യാബിനിന്റെ പിരിവു പലകയിൽനിന്നും ചെറിയ ടർക്കി ടവൽ എടുത്തു അയാൾ നനവു തുടച്ചു. എന്നിട്ട് വേനലറുതിയിൽ തരിശു നിലത്തു മാത്രം മഴപെയ്താലുണ്ടാവുന്ന കർഷകന്റെ മനസ്താപം വെറുതെ മനസ്സിലോർത്തു. ശ്വാസമെടുക്കുന്നതിലുള്ള ചെറുതല്ലാത്ത തത്രപ്പാടിനിടെ   പൊടുന്നനെ വാതിൽ തള്ളി ഒരാൾ കടന്നപ്പോൾ കാൽ മുട്ടിലിടിച്ച് വേദനിച്ചെങ്കിലും കാലുകളിലൂടെ മുകളിലേക്ക് കയറിയ തരിപ്പിൽ അതലിഞ്ഞു പോയി. കൈയിൽ ചുറ്റിപ്പിടിച്ച മൊബൈൽ ചാർജർ അയാളുടെ മുഖത്തേക്ക് നീട്ടി ചോദിച്ചു,
ഇതു കുത്താൻ പോയിന്റ്ണ്ടാ..“
പെണ്ണിനോട് ചേർന്നിരുന്നവൻ ഇവനായിരുന്നുവെന്ന് ആകാരം കൊണ്ട്  വിദ്യാധരൻ തിരിച്ചറിഞ്ഞു. ഒരു പെണ്ണീനേം കൊണ്ട് തോന്ന്യാസത്തിനിറങ്ങിയിരിക്കുന്നു, കുടുംബത്തിനു കൊള്ളാത്തവൻ എന്നു പറയാനാഞ്ഞെങ്കിലും പുറത്തേയ്ക്കത് വന്നില്ല. ഒരേ പാപത്തിൽ  പരസ്പരം മുഖം നോക്കാതെ കുറ്റബോധത്തോടെ പങ്കെടുത്ത രണ്ടു  പേർക്കിടയിലെ സംഭാഷണം പോലെ ഇവിടെയില്ല എന്നു പതത്തിൽ പറഞ്ഞ് അയാൾ ആ സാഹചര്യം അവസാനിപ്പിക്കുകയാണുണ്ടായത്. അവനിറങ്ങിപ്പോയി.  ചുരുണ്ട മുടിയും കുറ്റിത്താടിയുമുള്ള മെലിഞ്ഞു നീണ്ട രൂപത്തിനു പക്ഷേ ചെറിയ പ്രായമേ വരൂ. അപ്പോൾ കിളുന്തു പിള്ളേരാണ് ഇപ്പണിക്കിറങ്ങിയിരിക്കുന്നത്.  പോയി തുലയട്ടെ തെണ്ടിപ്പരിഷകൾ. നീട്ടിത്തുപ്പിക്കൊണ്ടയാൾ പുറത്തിറങ്ങി..
         ഇടക്കിടെ നീട്ടി കുരച്ചു കൊണ്ട് തെക്കു വടക്കു നടക്കുന്ന രണ്ടൂ മൂന്നു പട്ടികൾ, നീണ്ട ഇടവേളകളിൽ കടന്നു പോകുന്ന വണ്ടികൾ, പമ്പിനടുത്ത ഹൈമാസ്റ്റ് ലൈറ്റിന്റെ ചുറ്റു വട്ടത്തിൽ പെട്ടിട്ടും തെളിച്ചപ്പെടാത്ത നിന്ന മൂവാണ്ടൻ മാവിൽഒരു കൊമ്പിൽ നിന്നു മറ്റൊന്നിലേക്ക് ഉറക്കച്ചടവിൽ പറന്ന ഒരു കിളി………. പുറത്തിറങ്ങി ഉലാത്തവെ, നീണ്ട സമയാതിർത്തികളിൽ അടുക്കപ്പെട്ട ഈ ചിത്രങ്ങൾക്കിടയിലേക്ക് വറീതേട്ടന്റെ മറച്ചു കെട്ടിൽനിന്നുള്ള   അവ്യക്ത ശബ്ദങ്ങളുടെ ചിത്ര രൂപങ്ങൾ ഇടയ്ക്കിടെ കടന്നു വരാൻ തുടങ്ങി. എടിഎമ്മിനകത്തേക്കു കയറാനായുള്ള നടത്തം  ഷീറ്റിനടുത്തുകൂടെ ആക്കിയത് മനപ്പൂർവ്വമായിരുന്നു.
മണി മൂന്നായിട്ടില്ല. വെളിച്ചമാകും മുൻപേ ഇവളെ ബസ്സ്റ്റാന്റിൽ വിട്ടാൽ ശരിയാവില്ല. കാലത്ത് പത്തു മണിക്കു  വരുന്ന ചെറുക്കനു കാണാൻ പെണ്ണുവേണമല്ലോ..
 നിങ്ങളെന്തു കരുതിയാലും വിരോധമില്ല, ഒരേ വഴിയായതു കൊണ്ട് ഞാഇവന്റെ കൂടെ പോകും.”
 കാര്യം സാധിച്ചപ്പോൾ പിന്നെ പെണ്ണിനെ ഒഴിവാക്കാൻ പിള്ളേരുടെ പ്രാരാബ്ദം പറച്ചിലെന്ന് വിദ്യാധരൻ കുറ്റം കണ്ടു.
 തെറ്റു പറ്റിയത് എനിക്കാണ്. ഞാൻ വരരുതായിരുന്നു, നിങ്ങളുടെ കൂടെ..”
 ആ നായിന്റെ മക്കൾ കാരണമാണ് ഇങ്ങനെയൊക്കെയായത്.  ഒന്നുരസിയതു കൊണ്ട് ഈ മൂക്കളചെക്കനെ അവർക്ക് തിരിച്ചറിയാം. അവരിവിടെ ചുറ്റു വട്ടത്തു തന്നെയുണ്ടാകും. ഇല്ലെങ്കിൽ ഇവരെ രണ്ടു പേരെയും  വീട്ടിലേക്കു  വിടാമായിരുന്നു.
 അവൻ തന്നെ നേതാവ്. പെണ്ണിനെ മണക്കാൻ വന്ന രണ്ടു  പിള്ളേരും. അയാളുറപ്പിച്ചു.  ഞാനൊന്നു പറയാം…………” . അവൾ പറഞ്ഞു തുടങ്ങിയതും  കുറച്ചു നേരമായി മുഴങ്ങികൊണ്ടു വന്ന ഒരു ലോറി അതിലേ കനപ്പെട്ടു കടന്നു പോയതും ഒരുമിച്ചായിരുന്നു.
   അപ്പോഴാണ് താൻ   നടക്കുകയല്ല, ഷീറ്റിനു ചാരെ നിൽക്കുകയാണല്ലൊ എന്ന ശരികേട് വിദ്യാധരൻ ശ്രദ്ധിച്ചത്. ഉടൻ കാലകത്തി വെച്ച് എ ടി എമ്മിന് അകത്തു കടന്നു. മഫ്ലർ പിരിവു പലകയിലിട്ട് കസേരയിലേക്ക് നീങ്ങവേ, പിറകിൽ കാലനക്കങ്ങൾ. വിപ്ലവകാരിയുടെപേരിൽ  വിമോചനത്തിനു തെരെഞ്ഞെടുക്കപ്പെട്ടവർ  കട കൊള്ളയടിക്കാനെത്തിയ പോലെ, പിറകിൽ തൂക്കിയ ബാഗുകളോടെ, നിശ്ചയ ദാർഢ്യമുള്ള മുഖങ്ങളോടെ, ഒരു കൂട്ടം...  കള്ളനേയും നല്ലവനേയും  നിരീക്ഷിക്കാൻ മാത്രമേ ഒരു എ ടി എം സെക്ക്യുരിറ്റിക്കു കഴിയൂ.. നിയമിക്കുന്നവക്കു പോലുമില്ല, മറ്റൊരു ഉദ്ദേശം. ഒരുവൻ പെണ്ണിനെ ഡ്രെസ്സിങ് ക്യാബിനിലേക്ക് തള്ളി നിർത്തി.  മൂന്നാണും ഒരു പെണ്ണും ഇതവരാണ്. പകപ്പിന്റെ പുകമറ തെളിയും മുൻപേ  ഷർട്ടിൽ കുത്തി പിടിച്ച് കണ്ണിലേക്ക് നോട്ടം കൊണ്ട് ചാട്ടുളി കയറ്റി വാതിലിലൂടെ അയാളെ അവർ പുറത്തേക്ക് വലിച്ചു.. ഒരാൾ കസേരയെടുത്ത് പുറത്തിട്ട് അതിൽ ബലമായി ഇരുത്തി . “ഞാൻ വരും വരെ ഇതിലിരുന്നോണം.. അകത്തേക്കെങ്ങാൻ കയറിയാൽ കൊന്നു കളയുമവൾ.” അകത്തേയ്ക്കുള്ളൊരു നോട്ടത്തിൽ തന്നെ അയാൾക്ക് അതുറപ്പായി.   ഹയ് ഡ്യൂഡ്.. വിൽ ബാക് സൂൺ..  ബി സെയ്ഫ്..” രണ്ടു ബൈക്കുകൾ അതിവേഗം ഓടിച്ചു പോയി.
        തുടർച്ചയായ രാത്രികളിൽ ഭീകര സ്വപ്നങ്ങൾ കണ്ട് ഉറക്കത്തേയും ഉണർച്ചയേയും ഭയന്നവനെ പോലെയായി, വിദ്യാധരൻ. കാറ്റോ തണുപ്പോ ചൂടോ തിരിച്ചറിയാതുള്ള ഒരു  അങ്കലാപ്പ്. ചില്ലു വാതിലിലൂടെ ഡ്രെസ്സിങ് ക്യാബിനിലേക്ക് ഒരു പാളിനോട്ടമെന്നത് കുറച്ച് നേരമായി അയാളെ  അസ്വസ്ഥനാക്കുന്ന ആഗ്രഹമായി തുടരുന്നു . ഉള്ളിൽ ഇളം താളത്തിൽ തുടങ്ങിയ തടയാനാകാത്ത ഒരു മിടിപ്പ് താഴെ നിന്ന് മേലേക്ക് പെരുമ്പറയായി ശരീരത്തിൽ അനുഭവിപ്പിക്കുണ്ട്. റോഡിലൂടെ പാഞ്ഞ ഒരു കാറിന്റെ കാഴ്ചയുടെ തുടർച്ച ഇടത്തോട്ട് അല്പം നീട്ടിയെടുത്തപ്പോഴാണ് അവളെ ക്യാബിനു മുകളിലൂടെ കാണാതായെന്ന് അയാൾ ആശ്വസിച്ചത്. എന്നാൽ താഴെ പിരിവു പലകയുടെ അടിയിലൂടെ പുറത്തേക്കു നീണ്ട കാല്പാദങ്ങൾ, വരാൻ പോകുന്ന പലതിലേയ്ക്കുമുള്ള സൂചനയല്ലേ എന്ന് ഇടിത്തീയായതും പെട്ടെന്നായിരുന്നു. ഒരാവേശത്തിന്  വാതിൽ തുറന്ന് കാലകത്തു വെയ്ക്കും മുൻപേ അവളലറി. “കടക്ക് പുറത്ത്”.  വല്ലാത്തൊരു ശല്യമായല്ലോ എന്നോർത്തെങ്കിലും, അതിനു ശേഷം അവൾ പൂർണ്ണമായും മറയ്ക്കപ്പെട്ടുവെന്നതായിരുന്നു സമാധാനം.   ഇത്തരമൊരു ഒളിച്ചു താമസത്തിൽ താനും എ.ടി.എമ്മും  പങ്കുകാരാകുക എന്നതിൽ  അപകടമുണ്ടെന്ന് അയാൾക്ക് ഉറപ്പുണ്ട്. എങ്ങനേയും പെണ്ണിനെ ഒഴിവാക്കിയാൽ മതിയെന്നായി പിന്നെ.  
        തണുപ്പേറുന്നതും നെഞ്ചു കുറുകുന്നതും അവഗണിച്ചിട്ടും  ആരെങ്കിലും വന്നു കണ്ടാലോയെന്നുള്ള ആധിയേറുകയാൽ അയാൾ വാതിൽ തുറന്നു. ഒരു അനക്കവുമില്ല. പുറത്തു നിന്നു തന്നെ  വാതിലിന്റെ അലൂമിനിയ ചട്ടയിൽ അടിച്ച് ശബ്ദമുണ്ടാക്കി . “നാലുമണിയായി. നാലരയ്ക്ക്  പട്രോളിംഗ് പോലീസുകാർ വരും. കുറച്ചു നേരം ഇവിടെ ചിലവഴിച്ചിട്ടേ പോകാറുള്ളൂ. എന്നെ കൂട്ടിക്കൊടുപ്പുകാരനാക്കരുത് ”. അവൾ  എഴുന്നേറ്റ് മുഖം തിരിഞ്ഞ് നിന്നെങ്കിലും മറ്റു പ്രതികരണമൊന്നുമില്ലാത്തതിനാൽ  വീണ്ടും വാതിലിലടിച്ചു.. കുറച്ചു കൂടെ നേരത്തെ ആലോചനക്കു ശേഷം  പക്ഷേ വളരെ ധ്രൃതിയിൽ അവൾ പുറത്തു കടന്നു. പുലർവെട്ടത്തെ പൊതിഞ്ഞു നിന്ന ഇരുട്ടിനെ മുറിച്ച് ഭയാശങ്കകളോടെ അവൾ തിരക്കിട്ട് നടക്കുന്നത് നോക്കി അയാൾ ആശ്വസിച്ചു. ഒരു ശുദ്ധ നുണ കൊണ്ട് മാനം കാത്തല്ലോ..
 പുലർകാല മഞ്ഞു വീഴ്ചയിൽ നഗരം ഇരുളു ചേർത്ത മരവിപ്പിലായിരിക്കെ പോലീസ് പട്രോളിങ്ങിന്റെ അവസാന റൗണ്ടിലാണ് അസ്വാഭാവിക സാഹചര്യത്തിൽ  ഒരു ചെറുപ്പക്കാരൻ പിടിക്കപ്പെടുന്നത്. മാമ്മൻ റോഡിലേയ്ക്കുള്ള കട്ടിംഗിൽ ബൈക്ക് തള്ളിക്കൊണ്ട് അതിവേഗം നടന്നും പോലീസിനെ കണ്ടയുടനെ ബൈക്ക് താഴെയിട്ട്  റോഡിലൂടെ ഓടി മൂന്നാം തിരിവിൽ മറഞ്ഞും സാഗർ കോമ്പ്ലക്സിന്റെ ഗോവണിക്കു പുറകിൽ പതിഞ്ഞിരുന്നും അവൻ സ്റ്റേഷനിലേയ്ക്കുള്ള വഴി ഉറപ്പാക്കി. പൊക്കി വാനിലിട്ടെങ്കിലും ഭയന്ന് കണ്ണീരൊലിപ്പിച്ച് രണ്ടു പോലീസുകാർക്കിടയിൽ താഴോട്ട് മാത്രം നോക്കിയിരുന്ന അവനോട് അവരൊന്നും ചോദിച്ചില്ല.
 . പോലീസ് സ്റ്റേഷനിൽ  കണ്ണു തിരുമ്മിയും കൈനീട്ടി ഉയർത്തിയും ഉറക്കത്തിൽ നിന്നുണർന്ന് ഒരു പോലീസുദ്ദ്യോഗസ്ഥൻ അവനോട്  പേര് ചോദിച്ചു.
“ നിഷാന്ത് സോമൻ”
“ മോനേ നിഷാന്തേ.. ഇതിപ്പൊ രണ്ടാമത്തെ രാത്രിയാ കഴിഞ്ഞത്.  പെണ്ണായി കണ്ടാ ഞെരമ്പ് പിണഞ്ഞ് പിടക്കുന്ന നായിന്റെ മക്കളാ ആൾക്കാര്.  ആരും തന്നെ പിടിക്കപ്പെട്ടിട്ടുമില്ല. ഇനിയിപ്പൊ നീ പറഞ്ഞാ മതി കാര്യങ്ങൾ” . എന്തൊക്കെയോ തീരുമാനിച്ചുറച്ചതു പോലെയായിരുന്നു അയാളുടെ വാക്കുകൾ.
 നിഷാന്തിന്റെ ശബ്ദം പുറത്തേക്കു വന്നില്ല. കാഴ്ചയിലൊന്നും  പതിഞ്ഞതുമില്ല.  രണ്ടാമത്തെ ഗ്ലാസ്സ് വെള്ളത്തിനു ശേഷവും നെഞ്ചിടിപ്പിനൊപ്പം വരണ്ട തൊണ്ടയിലമർന്നു പോയ ഒച്ചയുടെ ശേഷിപ്പുകൾ ചുണ്ടനക്കങ്ങളിലൊടുങ്ങി.
കിങ്സ് ജംക്ഷനിൽ ട്രാഫിക് ഡ്യൂട്ടിക്കു പോകുന്ന വിനോദനാ..”  പോലീസുകാരൻ മൊബൈൽ ഫോൺ ഇൻസ്പെക്ടർക്കു കൊടുത്തു.  പ്രത്യേകിച്ചൊരു പ്രതികരണവുമില്ലാതെ പറഞ്ഞതു കേട്ട് ഫോൺ കട്ട് ചെയ്തു. “ ചുരുണ്ട മുടി, ക്ലീൻ ഷേവ്, നീലയും വെള്ളയും വലിയ ചെക്ക് ഷർട്ട്, ബ്ലാക്ക് ജീൻസ്,  അയൽസംസ്ഥാനത്ത്  കോളേജ് വിദ്യാർത്ഥി, പേര്.?” പറഞ്ഞു കൊണ്ടിരിക്കേ  ശബ്ദമുയർത്തി, കണ്ണിൽ തീ പാറിച്ചുള്ള   ചോദ്യമാക്കുകയും എഴുന്നേറ്റ അയാളുടെ വലതു കൈവിരലുകളഞ്ചും തന്റെ  മുടിയിൽ ചുറ്റി ഉയർത്തുകയും ചെയ്തപ്പോൾ നിഷാന്ത് സോമൻ പറഞ്ഞു : “ നവാസ്”.
 നിന്റെ കൂട്ടുകാരൻ തെക്കേ കവലക്കടുത്ത്  ഓടേകിടപ്പുണ്ട് ,ചത്തിട്ടില്ല.”
 ബാക്കിയെല്ലാം അവനിൽ നിന്നും  പ്രതീക്ഷിച്ചു കൊണ്ടാണ് അവരെല്ലാവരും ഉടനെ ചുറ്റും കൂടിയത്. ഭയത്തിനും കരച്ചിലിനുമിടയിൽ വിറയോടെ നില്ക്കവേ അവനറിയാതെ തന്നെ പറഞ്ഞു പോകുകയായിരുന്നു. .ഇന്നലെ വൈകീട്ട് കോളേജിൽ നിന്നിറങ്ങിയപ്പോൾ വൈകിയതിൽ നിന്നും തുടങ്ങി.  ട്രെയിൻ കിട്ടാതെ പോയ ഒലീന ലാസർ ഒതുക്കുങ്കലിന് ഇന്ന് പത്തു മണിക്ക് പെണ്ണു കാണൽ ചടങ്ങുള്ളതു കൊണ്ടുമാത്രം,  ഒരു നല്ല കാര്യമെന്ന നിലയ്ക്ക് ഒരേ ക്ലാസ്സുകാരായ തങ്ങൾ   ബൈക്കിൽ നാട്ടിലെത്തിക്കാൻ തീരുമാനിച്ചുവെന്ന് പറയുമ്പോൾ ആ മൂന്നിടത്തും വേണ്ടത്ര ഊന്നൽ കൊടുത്തില്ലേയെന്ന് അവൻ ഒന്നു ശങ്കിച്ചു .  പാതിരാത്രി ഈ നഗരത്തിലെത്താറായപ്പോൾ മുതൽ ബൈക്കുകളിൽ നാലുപേർ പിൻതുടർന്നതും  ഒരു പെണ്ണീനേയും കൊണ്ട് രാത്രി യാത്രചെയ്യുന്നതിനെ ചൊല്ലി, പലയിടത്തും വെച്ച് അവർ വാക്കേറ്റവും വെല്ലുവിളികൾ നടത്തിയതും പറയുമ്പോൾ  കൂടുതൽ ഒച്ചയുണ്ടായിരുന്നു. രക്ഷപ്പെടാൻ പലയിടങ്ങളിൽ ഒളിച്ചിരുന്നതും  ഒടുവിൽ പിരിയാനായി  തീരുമാനിച്ചിറങ്ങിയപ്പോൾ അവരുമായി ഏറ്റുമുട്ടേണ്ടിവന്നതും അതിനിടയിൽ താൻ മാത്രം പോലീസിന്റെ പിടിയിലായതും  ഒറ്റ വീർപ്പിൽ പറഞ്ഞു തീർത്തു. ഒരു ആശ്വാസക്കര കണ്ട കണക്കെ നെടുവീർപ്പിടാനൊരുങ്ങുമ്പോൾ ഒരു പോലീസുകാരൻ ടി.വി ഓൺ ചെയ്യുകയും വളരെ താഴ്ന്നിരുന്ന ശബ്ദം ഉയർത്തുകയും ചെയ്തു.
                  ഒരുറക്കം കഴിഞ്ഞുണർന്നപ്പോഴാണ് എത്ര ഉച്ചത്തിലാണ് ടി.വി വെച്ചിരിക്കുന്നതെന്ന് വിദ്യാധരന് തോന്നിയത്. ഇനിയിപ്പോ ശബ്ദം കേട്ടുണർന്നതുമാകാം. അത്യന്തം ആകാംക്ഷാഭരിതമായ ഒരു രാത്രിഡ്യൂട്ടിയായിരുന്നല്ലോ ഇന്നലത്തേത്. ഒരു പോള കണ്ണടക്കാത്തതു കൊണ്ടും വലിവിനുള്ള മരുന്നു കഴിച്ചതു കൊണ്ടും വന്നു കിടന്നതേ ഓർമ്മയുള്ളൂ.  ശബ്ദം കുറയ്ക്കാനായി റിമോട്ടിൽ വിരലമർത്തി ടി വി യ്ക്കു നേരെ നോക്കിയതാണ്, അയാൾ നടുങ്ങിപ്പോയിഅതെ, അവൻ തന്നെ. മൊബൈൽ ചാർജു ചെയ്യാൻ വന്ന ചെറുപ്പക്കാരൻ. ഓടയോടു ചേർന്ന് ചെരിഞ്ഞു കിടക്കുന്നു
 ഉച്ചയൂണിന് ചോറിൽ വെച്ച കൈ പിൻവലിപ്പിച്ച്  വിദ്യാധരനെ പോലീസ് കൊണ്ടു പോരുകയായിരുന്നു. .കാര്യങ്ങളെന്തെന്നറിയാതെ അന്ധാളിച്ച  ഭാര്യ വിമ്മിപ്പൊട്ടി.   കോളേജിൽ പോയ മകൾ ഒന്നുമറിഞ്ഞിട്ടില്ല.  രണ്ടു വട്ടം ചോദ്യം ചെയ്യലും തക്ക ഭീഷണികളും കഴിഞ്ഞ്, ഇപ്പോൾ നിഷാന്തിന്റെ കൂടെ   നിർത്തിയിരിക്കുകയാണ്. അവനേയും സ്റ്റേഷനിൽ കണ്ടതോടെ താനൊരു വലിയ വലയിലാണ് പെട്ടതെന്ന് അയാളുറപ്പിച്ചു. ഒരുവൻ റോഡിൽ അടികൊണ്ട് വീണു. ഇവൻ രണ്ടാമത്തെ പ്രാരാബ്ദക്കാരൻ. നിലത്തു നിന്നു കണ്ണു പറിച്ച് അവന്റെ വക ദഹിപ്പിക്കുന്ന ഒരു നോട്ടം.
 “നിങ്ങളൊരു മനുഷ്യനാണോ..ഇരുട്ടു പോകും വരെ അവളവിടെയിരുന്നെങ്കിൽ ഇതൊന്നും നടക്കില്ലായിരുന്നു. ദയയില്ലാത്തവനാ  നിങ്ങൾ…”
 നോട്ടത്തിലെ കടുപ്പവും പറച്ചിലും പക്ഷേ അവൻ സങ്കടം തിങ്ങിയാണ് അവസാനിപ്പിച്ചത്. പിന്നീട് പറഞ്ഞതത്രയും വിദ്യാധരനെ  ചുണ്ണാമ്പിൽ വീണ മണ്ണിരയാക്കാൻ പോന്നതായിരുന്നു.   തിരുത്താനാകാത്ത പിശകുകളാൾ സ്വയം വരിഞ്ഞാണ് താനിവിടെയെത്തിയതെന്ന തിരിച്ചറിവിൽ അയാൾ അസ്വസ്ഥനായി,  നെഞ്ചുലച്ച് കഫം കുറുകി ചുമച്ചു.
 രണ്ടു പേർക്കും ഒന്നു ചെരിഞ്ഞു നോക്കിയാൽ കാണാവുന്നിടത്തുണ്ട്  ടി.വി. “കുറച്ചു നാളുകളായി നഗരത്തിൽ ഇവരുടെ പ്രവർത്തനം തുടങ്ങിയിട്ട്. പ്രത്യേകം തയ്യാറാക്കിയ പദ്ധതിപ്രകാരമാണ്, ഈ സംഘത്തിലെ രണ്ടു പേരെ പിടികൂടാനായത്. ഇനിയുള്ള ഒരു പെൺകുട്ടിയ്ക്കും  ഒരു ആൺകുട്ടിയ്ക്കും വേണ്ടി തിരച്ചിൽ ഊർജ്ജിതപ്പെടുത്തിയിരിക്കുകയാണ്. കൂടുതൽ പെൺകുട്ടികൾ ഈ റാക്കറ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.”  പരിക്കുകളുമായി  ചെറുപ്പക്കാരൻ കിടക്കുന്ന ആശുപത്രിവാർഡോടു കൂടിയും ക്ലോസ് അപ്പായും ഇൻസ്പെക്ടറുടെ ദൃശ്യങ്ങൾ  കാണിച്ചു കൊണ്ടിരുന്നു .
                                                                                                                                 വന്നു കയറുന്ന ഓരോരോ ദുര്യോഗങ്ങൾ എന്ന് വിദ്യാധരൻ വിധിയെ പഴിച്ചു. വീട്ടിൽ ടി.വി. ഓടിക്കൊണ്ടിരിക്കുകയാണ്. മകൾ വരാനായി. പെൺ വാണിഭ വാർത്തയിൽ പെട്ട അച്ഛനെ ടി.വിയിൽ കാണുന്ന  മകളുടേയും അമ്മയുടേയും ചിത്രങ്ങൾ മനസ്സിൽ പലവുരു തെളിഞ്ഞു  . കാര്യത്തിൽ കവിഞ്ഞ മിണ്ടലും പറച്ചിലുമില്ലാതെയുള്ള അയാളുടെ രീതികളിൽ ഒട്ടു പരിഭവക്കാരികളാണ് പണ്ടു മുതലേ രണ്ടു പേരും. വയസ്സാൻ കാലത്ത് കൂടെ താമസിക്കാൻ വന്നവൻ മാത്രമായി തന്നെ കാണുന്നുവെന്നത് അയാളുടെ പരാതിയായിരുന്നില്ല.   ഇനിയിപ്പോൾ ഇതു കൂടിയേ വേണ്ടൂ. . മകളെ കുറിച്ച് ഓർത്തു പോകുന്നതിൽ പോലും മന:സാക്ഷി ചേരാതെ നിന്നു. പിഴവുകളാണ് എവിടേയും. പലപ്പോഴും അവഗണിക്കപ്പെടുന്നുണ്ടെങ്കിലും ഒരു ഞെട്ടലിന്റേയൊ  ഉള്ളാന്തലിന്റേയോ അറ്റത്തേയ്ക്ക് അയാളുടെ സാന്നിധ്യത്തിന്റെയൊരു തണൽ അവർ തന്നെ വലിച്ചിടാറുണ്ട്. .അതിൽ തൃപ്തനാകേണ്ടുന്ന ഒരു സംരക്ഷകന്റെ യൂണിഫോമേ തനിയ്ക്കണിയാനുള്ളൂ എന്നയാൾക്കു ബോധ്യമുണ്ടായിരുന്നു. നേരേ ചൊവ്വേ നോക്കുകപോലും ചെയ്യാത്ത മകളുടെ ചിത്രങ്ങൾ  എന്നിട്ടും മനസ്സിൽ നിറഞ്ഞു നിന്നു. മുന്നിലുണ്ടായിരുന്നതു കൊണ്ടാകാം കാണണമെന്നു തോന്നിയിരുന്നില്ല.. പക്ഷേ നിറഞ്ഞ സ്നേഹത്തോടെയുള്ള നോട്ടം കൊണ്ട്   അവളെ കണ്ട് കണ്ണ് നിറയണമെന്ന് അപ്പോൾ അയാൾക്ക് തോന്നി.   ഇപ്പോൾ വീട്ടിലെത്തിയിട്ടുണ്ടാകുമോ..    ഇല്ലെങ്കിൽ
                    ചുവരിൽ തൂക്കിയ കുടുംബഫോട്ടോയിലെ ഒലീന ലാസർ ഒതുക്കുങ്കലിനേയും ചെറിയ പ്രായത്തിൽ വികാരിയച്ഛനിൽ നിന്ന് സമ്മാനം വാങ്ങുന്ന അവരുടെ മറ്റൊരു ഫോട്ടോയും   ടി.വിയിൽ കാണിച്ചു കൊണ്ടിരുന്നു. അവിടവിടെ കുമ്മായമടർന്ന ചുമരിൽ  കുരുത്തോലയിലെ കുരിശുരൂപം ഉണങ്ങിക്കിടന്നു.  ചുമർ ചാരി നിന്ന നില്പിൽ വിദ്യാധരന്റെ ചിന്തകൾ സ്റ്റേഷനും തന്റെ വീടും വിട്ട് ഒലീനയുടെ വീട്ടിലേയ്ക്ക്  അശാന്തിയാൽ ഉൾക്കനമൊഴിഞ്ഞ മനസ്സോടെ ഒരു കൂടുമാറ്റം നടത്തി.    മെഴുകു തിരി തെളിയിച്ച മറിയത്തിന്റെ രൂപവും അഭിമുഖമായി ഇരുട്ടു കയറിയ ഒരു പെൺരൂപവും കണ്ണിൽ തെളിഞ്ഞു വന്നു..മുറിയിലെ  ചെറിയ വെളിച്ചത്തിനു ചുറ്റുമുണ്ടായിരുന്ന ഇരുട്ടിന്റെ ആവരണത്തിൽ പെട്ട് നെഞ്ച് കനക്കുകയാൽ  അയാൾ ഉച്ചത്തിൽ ദീർഘശ്വാസമെടുത്തു.
 “ഇത്ര നേരം കാത്തിട്ടും ഒലീനയുടെ അമ്മ പ്രാർത്ഥന കഴിഞ്ഞിറങ്ങിയിട്ടില്ല. മുകളിലെ മുറിയിലാണ് അപ്പനുള്ളത്. ഇനി നമുക്ക്   അപ്പൻ  വാതിൽ തുറക്കുന്നത് കാത്തിരിക്കാം. നഗരത്തിലെ അനാശ്യാസ പ്രവർത്തനങ്ങളുടെ ആസൂത്രകരായ പെൺകുട്ടിയേയും ചെറുപ്പക്കാരനേയും ഉടനെ കണ്ടെത്താനാവുമെന്നാണ് ഇപ്പോഴും പോലീസ് പറയുന്നത്. ”    
               നാടു മുഴുവൻ തന്റെ മകളെ കുറിച്ചു വേണ്ടാതീനം പറയുമ്പോൾ മുറിയടച്ചിട്ടിരുന്ന് ലാസർ  തന്നോടു തന്നെ പറയുന്നതെന്തെല്ലാമായിരിക്കുമെന്ന് അച്ഛൻ മനസ്സിൽ തുടക്കമിട്ട വേവലാതികളിലൂടെ വിദ്യാധരനും അറിയുന്നുണ്ട്.
 ഒലീനയുടെ വീട്ടിൽ  നീണ്ട ഇറയത്തിനറ്റത്തുള്ള മരഗോവണി കുത്തനെയെന്നു അയാൾക്ക് തോന്നി.    പടികൾ പഴക്കമുള്ളവയാണ്. ഓരോപടികയറുമ്പോഴും മുൻപ് പ്രാർത്ഥനാ മുറിയിലെ ഇരുട്ടിൽ നിന്നുണ്ടായതു പോലെ ഒരു  ശ്വാസ തടസ്സവും നെഞ്ചു കനവും.. അത് കൂടി ക്കൂടി വന്നു. കൈവരി പിടിച്ച് പടിയിലിരുന്ന്  തലേന്ന്  രാത്രി  എ.ടി.എമ്മിനു പുറത്തിരുന്ന്  പിരിവു പലകക്കടിയിലൂടെ അവളുടെ      കാൽവിരലുകൾ കണ്ടതോർത്തു. അവിടം മുതലാണ് താൻ രക്ഷപ്പെടാനുള്ള വഴികൾ തേടിത്തുടങ്ങിയത്.  ആയാസപ്പെടുന്നുണ്ടെങ്കിലും കയറിയേ മതിയാകൂ എന്നാരോ പറയും പോലെ.  കിതപ്പ് കൂടുന്നുണ്ടായിരുന്നു. ഇരുന്ന് ഇഴഞ്ഞാണ് അയാൾ വാതിലിനു മുൻപിലുള്ള അവസാനപടിയിലെത്തിയത്. വാണിഭത്തിൽ പങ്കുകാരനായ അച്ഛനെയാണോ വീട്ടിൽ തിരിച്ചെത്താത മകളുടെ അച്ഛനെയാണോ തനിക്കേറ്റവും ഇണങ്ങുകയെന്ന്  ശ്വാസം കുറഞ്ഞ കിതപ്പിനിടയിൽ അയാൾ തട്ടിച്ചു നോക്കി.   വാതിൽ പാളികൾക്കിടയിലൂടെ കണ്ടത് കനത്ത ഇരുട്ട് മാത്രം. മകളെ വെളിച്ചത്തിലേയ്ക്ക് ഇറക്കിവിട്ടതിന് ഇരുട്ടിലടയ്ക്കപ്പെട്ട  ലാസർ.  തന്റെ കൈക്കുറ്റം കൊണ്ടുണ്ടായ മുറിവ്  ഏതു  വിധമാണ് ഈ അച്ഛന് തുന്നിച്ചേർക്കാനാവുക.  ഇരുട്ടിലേയ്ക്കിറക്കപ്പെട്ട ഒരു മകളുടെ ചിത്രം  കണ്ണുകളിൽ തെളിഞ്ഞു നിൽക്കേ ചുമ നീണ്ടു പിടിച്ചു .പിന്നെ, കുറഞ്ഞു വന്ന ശ്വാസത്തിനൊപ്പം ലാസറിനെ ഒന്നു കണ്ടെങ്കിലെന്ന് വിദ്യാധരൻ എന്ന സെക്യൂരിറ്റി പതിയെ കണ്ണുകളടച്ചു.
               ടി.വിയിൽ പറഞ്ഞു കേട്ട കഥയിലെ തന്റെ സ്ഥാനമോർത്ത് നിശ്ചലനായ നിഷാന്ത് സോമന്റെ ദേഹത്തേയ്ക്ക് അയാൾ ചായവേ ഉള്ളിലെ ചൂട് ഉഷ്ണിച്ച ചുറ്റു വട്ടത്തിലേയ്ക്ക് ഇറങ്ങി പൊയ്ക്കൊണ്ടിരുന്നു.